പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്

മലപ്പുറം:കുറ്റിപ്പുറത്ത് കോളേജ്‌ അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ ഇര മരിക്കണമെന്ന നിലപാടെടുത്ത് പൊലീസ്.വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ പീഡനക്കേസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്നാണ് കുറ്റിപ്പുറം പൊലീസ് പറയുന്നത്.

പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ നഗ്‌നചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ യുവാവ് തിങ്കളാഴ്ച വൈകിട്ടാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തത്. യുവതിയുടെ ഫോണ്‍ നമ്പറും അഡ്രസും ഉള്‍പ്പെടെയാണ് യുവാവ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. ഇതോടെ യുവതിയുടെ വാട്‌സാപ്, ഫെയ്‌സ്ബുക്ക്‌ അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്. കുറ്റിപ്പുറം പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന ആക്ഷേപവുമായി യുവതി മലപ്പുറം എസ്.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.

പ്രതി ഇപ്പോള്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ്. വിദേശത്തുളള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്‌ലോഡ് ചെയ്തതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

Top