മലപ്പുറത്ത് ഭാര്യയേയും കുട്ടികളെയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി; ഭര്‍ത്താവ് അറസ്റ്റിൽ

മലപ്പുറം: മദ്യപിച്ചെത്തി ഭാര്യയേയും മക്കളേയും ഭാര്യാ മാതാവിനേയും റോഡിലേക്കിറക്കിവിട്ട സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. തിരുവാലി നടുവത്ത് സ്വദേശി കല്ലിടുമ്പന്‍ ഷമീറിനെയാണ് വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 19 നാണ് കേസിനാസ്പദമായ സംഭവം.

സ്ഥിരം മദ്യപാനിയായ ഷമീര്‍ മദ്യപിച്ചെത്തി ഭാര്യയോട് വഴക്കിട്ട് റോഡിലേക്ക് ഇറക്കിവിടുകയായിരുന്നു. നാലു മക്കളില്‍ മുത്ത കുട്ടിക്ക് നാല് വയസും, രണ്ടാമത്തെ കുട്ടിക്ക് ഒന്നരവയസും പ്രസവിച്ച് 21 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളുമാണുള്ളത്. 50 വയസുള്ള ഭാര്യാ മാതാവിനേയും ഇവര്‍ക്കൊപ്പം ഇറക്കിവിട്ടു.

രാത്രി പത്ത് മണിയോടെ റോഡിലേക്കിറങ്ങിയ ഇവര്‍ അശാ പ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് അംഗം കെപി ഭാസ്‌ക്കരന്റെ നേതൃത്വത്തില്‍ ഇവരെ മലപ്പുറം സ്‌നേഹിതയിലേക്ക് മാറ്റി. ഭാര്യയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി പ്രതി വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്ത്രീകള്‍ക്കെതിരായ ആക്രമണം, ഭാര്യയുടെ ആഭരണവും പണവും കൈക്കലാക്കല്‍, കുട്ടികള്‍ക്കെതിരായ പീഠനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

 

Top