മേനക ഗാന്ധിക്കെതിരെ കോസെടുത്ത് മലപ്പുറം പൊലീസ്

മലപ്പുറം: മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എംപിയും ബിജെപി നേതാവുമായ മേനകാ ഗാന്ധിക്കെതിരെ ഐപിസി 153 പ്രകാരം മലപ്പുറം പൊലീസ് കേസെടുത്തു. സംഭവത്തെ ആറോളം പരാതികളാണ് മേനകാ ഗാന്ധിക്കെതിരെ ലഭിച്ചതെന്ന് മലപ്പുറം എസ് പി അറിയിച്ചു. ആന ചരിഞ്ഞ സംഭവത്തിന്റെ പേരിലുള്ള എല്ലാ പരാതികളും ഒരേ സ്വഭാവത്തിലുള്ളതായതിനാല്‍ ഒറ്റ എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു.

സ്‌ഫോടകവസ്തു കടിച്ച് കാട്ടാന ചരിഞ്ഞ സംഭവത്തിലാണ് മലപ്പുറം ജില്ലക്കെതിരെ മേനകാ ഗാന്ധി വിദ്വേഷം പരത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയത്. ‘നടന്നത് കൊലപാതകമാണ്. ഇത്തരം സംഭവങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണ് മലപ്പുറം. രാജ്യത്തെ ഏറ്റവുമധികം സംഘര്‍ഷങ്ങള്‍ നടക്കുന്ന ജില്ലയാണ് അത്. ഒറ്റത്തവണ വിഷം കൊടുത്ത് നാനൂറോളം പക്ഷികളെയും നായ്ക്കളെയും വകവരുത്തിയവരാണ് മലപ്പുറത്തുള്ളവര്‍.

ഒരു നടപടിയും എടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകാത്തത് ഭയം കൊണ്ടാകും. മൂന്നു ദിവസത്തിലൊരിക്കല്‍ എന്ന കണക്കിന് കേരളത്തില്‍ ആനകള്‍ കൊല്ലപ്പെടുന്നുണ്ട്. ഇന്ത്യയിലാകെ 20,000ല്‍ താഴെ ആനകള്‍ മാത്രമേ ഉള്ളു’ എന്നായിരുന്നു മേനകയുടെ വിവാദ പ്രസ്താവന. ഇതിനെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് മേനകക്കെതിരെ ഉയര്‍ന്നത്.

Top