പ്രവര്‍ത്തികള്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച്; ആര്യാടന്‍ ഷൗക്കത്തിനെതിരെ പരാതികളുമായി മലപ്പുറം ഡിസിസി

മലപ്പുറം: ആര്യാടന്‍ ഷൗക്കത്തിനെതിരെ രൂക്ഷ പരാതികളുമായി മലപ്പുറം ഡിസിസി. പാര്‍ട്ടിയെ വെല്ലുവിളിച്ചാണ് ഷൗക്കത്തിന്റെ പല നടപടികളെന്നും ഇതുവെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും മലപ്പുറം ഡിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ അച്ചടക്ക സമിതിക്ക് മുന്നില്‍ മൊഴി നല്‍കി. മൊഴിയെടുപ്പ് പൂര്‍ത്തിയായെന്നും എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.

പാര്‍ട്ടി വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിനാണ് ആര്യാടന്‍ ഷൗക്കത്തിനെതിരെ കെപിസിസി നടപടി എടുത്തത്. ഒരാഴ്ചത്തെ വിലക്ക് ഇന്ന് അവസാനിച്ചു. ഈ പശ്ചാത്തലത്തിലാണ് ഡിസിസി അധ്യക്ഷനും ഭാരവാഹികളും അടക്കമുള്ള എതിര്‍പക്ഷം മൊഴി നല്‍കാന്‍ എത്തിയത്. അച്ചടക്ക സമിതിക്കു മുന്നില്‍ ഷൗക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവും പരാതികളും ആണ് ഇവര്‍ ഉന്നയിച്ചത്.

ഷൗക്കത്ത് ഖേദപ്രകടനം നടത്തിയെന്നുള്ള നിലപാട് പോലും അംഗീകരിക്കാന്‍ ഡിസിസി ഭാരവാഹികളും പ്രസിഡന്റും തയ്യാറായില്ല. ഈ മാസം ആറ്, എട്ട് തീയതികളില്‍ ആയി ആര്യാടന്‍ ഷൗക്കത്തിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെയും മൊഴിയെടുത്തിരുന്നു. ലീഗിന് കൂടി ആശങ്കയുള്ള സാഹചര്യത്തില്‍ നിലവിലെ അവസ്ഥയില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടികള്‍ക്ക് സാധ്യതയില്ല. ഒരാഴ്ചത്തെ വിലക്കും താക്കീതും നല്‍കിയെന്ന വാദം ഉയര്‍ത്തിയാകും കെപിസിസി നേതൃത്വം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാനാണ് സാധ്യത.

Top