നിലമ്പൂര്‍ എം.എല്‍.എയുടെ ബന്ധുവിന് മലപ്പുറം കളക്ടറുടെ വഴിവിട്ട സഹായം

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ അനധികൃത തടയണ പൊളിക്കണമെന്നുള്ള മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന ഹൈക്കോടതി വിധി നാലു മാസമായിട്ടും നടപ്പാക്കിയില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാതെയാണ് മലപ്പുറം കളക്ടര്‍ ആര്‍.ഗോപാലകൃഷ്ണന്‍ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ എം.എല്‍.എയെ വഴിവിട്ട് സഹായിക്കുന്നത്.

തന്റെ ഭാഗം കേള്‍ക്കാതെയുള്ള കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എം.എല്‍.എയുടെ ഭാര്യാ പിതാവ് കോഴിക്കോട് നടുവണ്ണൂരിലെ സി.കെ അബ്ദുല്‍ ലത്തീഫിന്റെ ഹര്‍ജി തള്ളിയാണ് ദുരന്തനിവാരണ നിയമപ്രകാരം തടയണ പൊളിക്കാന്‍ മുന്‍ മലപ്പുറം കളക്ടര്‍ അമിത് മീണ 2017 ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിന് അന്തിമ വിധി പുറപ്പെടുവിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാത്തതിനാല്‍ ഉത്തരവ് അടിയന്തിരമായി നടപ്പാക്കാക്കേണ്ടത് മലപ്പുറം കളക്ടറാണ്.

എന്നാല്‍ കഴിഞ്ഞ നാലു മാസമായി തടയണ പൊളിക്കാനുള്ള ഒരു നടപടിയും കളക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയില്‍ സമുദ്ര നിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. ഇത് പൊളിച്ചു നീക്കാന്‍ 2015 സെപ്തംബര്‍ ഏഴിന് അന്നത്തെ കളക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണ കെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. 2016ല്‍ പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എ.എയായതോടെ തടയണയില്‍ ബോട്ട് സര്‍വീസ് നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി തടയണയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനായിരുന്നു പദ്ധതി.

വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് തടയണ. വേനല്‍ക്കാലത്ത് വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിച്ചതും തടയണയില്‍ നിന്നായിരുന്നു. തടയണ പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ച് നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് മലപ്പുറം കളക്ടര്‍ക്ക് 2017 മാര്‍ച്ച് 14ന് പരാതി നല്‍കി. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വിഗദ്ഗസമിതിയെ നിയോഗിച്ച് വിശദമായ തെളിവെടുപ്പും നടത്തി. തടയണയല്ല കുളമാണെന്നായിരുന്നു എം.എല്‍.എയുടെ വാദം. എന്നാല്‍ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചതോടെ കാട്ടരുവിയില്‍ തടയണകെട്ടിയതാണെന്ന് തെളിഞ്ഞു.

യാതൊരു അനുമതിയും ശാസ്ത്രീയ അടിത്തറയുമില്ലാതെ പ്രകൃതിദത്ത അരുവി തടഞ്ഞു നിര്‍ത്തി കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003, മൈന്‍സ് ആന്റ് മിനറല്‍ (ഡെവലപ്‌മെന്റ് ആന്റ് റഗുലേഷന്‍) ആക്ട് 1957 എന്നിവ ലംഘിച്ചാണ് തടയണ നിര്‍മ്മിച്ചതെന്നു കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം സ്വന്തം ചെലവില്‍ തടയണ പൊളിച്ചുനീക്കാന്‍ സി.കെ അബ്ദുല്‍ ലത്തീഫിനോട് കളക്ടര്‍ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് കളക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു.

കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേര്‍ന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കി വിടണമെന്ന 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയില്ല.

ഇതോടെ സി.കെ അബ്ദുല്‍ലത്തീഫ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നു വിലയിരുത്തിയ ഹൈക്കോടതി തടയണ പൊളിച്ച് വെള്ളം തുറന്നു വിടാന്‍ മലപ്പുറം കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്‍ കളക്ടര്‍ ജാഫര്‍ മാലിക് കഴിഞ്ഞ വര്‍ഷം ജൂണില്‍ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നിവിട്ടിരുന്നു. എന്നാല്‍ തടയണ പൂര്‍ണമായും പൊളിച്ചിരുന്നില്ല. ഹൈക്കോടതിയില്‍ രണ്ടര വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജി തള്ളി തടയണ പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് നാലു മാസമായിട്ടും നടപ്പാക്കാത്തത് പുതിയ നിയമയുദ്ധത്തിന് വഴിയൊരുക്കുകയാണ്.

Top