ഇന്ത്യക്കാര്‍ സ്‌നേഹമുള്ളവര്‍; പെണ്‍കുട്ടികള്‍ക്കായി എന്തെങ്കിലും ചെയ്യാനാഗ്രഹിക്കുന്നുവെന്ന് മലാല

Malala

ദാവോസ്: ഇന്ത്യക്കാര്‍ സ്‌നേഹമുള്ളവരാണെന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായി. ഇന്ത്യ സന്ദര്‍ശിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും, ഇവിടുത്തെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും ഇരുപതുകാരിയായ മലാല പറഞ്ഞു. ജനുവരി 22 മുതല്‍ 26 വരെ സിറ്റ്‌സ്വര്‍ലാന്‍ഡിലെ ദാവൂസില്‍ നടന്ന ലോക സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുത്തപ്പോഴാണ് മലാല ഇക്കാര്യം പറഞ്ഞത്.

പതിനഞ്ചു വയസുള്ളപ്പോഴാണ് സ്‌കൂളിലേക്ക് പോയിരുന്ന മലാലയെ താലിബാന്‍ തീവ്രവാദികള്‍ ആക്രമിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് താലിബാനെതിരെ നടത്തിയ തുറന്ന യുദ്ധമാണ് മലാലയെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിനുള്ള ജേതാവായി തിരഞ്ഞെടുത്തത്.

സാമ്പത്തിക സമ്മേളനത്തില്‍ നിരവധി നേതാക്കളെ പരിചയപ്പെടാന്‍ സാധിച്ചെന്നും അവരോടൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യസത്തിനായി പിന്തുണ നല്‍കാനും അപേക്ഷിച്ചിട്ടുണ്ടെന്നും മലാല പറഞ്ഞു. മലാലയ്ക്ക് ലഭിച്ച തുക മലാല ഫണ്ട് എന്ന തരത്തില്‍ ലോകത്തിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചിരുന്നു.

അതേസമയം താലിബാനെതിരെ ശക്തമായ ഭാഷയില്‍ തന്നെയാണ് മലാല പ്രതികരിക്കുന്നത്. ഗുല്‍മാക്കി നെറ്റ് വര്‍ക്ക് എന്ന പേരിലാണ് താലിബാനെതിരെ മലാല തന്റെ ബ്ലോഗ് എഴുതുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളിലാണ് മലാല. തന്റെ ബ്ലോഗായ ഗുല്‍മാക്കിയെ ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വളരയധികം ആവേശത്തിലാണ് മലാല. ഇന്ത്യയിലെ പ്രാദേശിക പ്രശ്‌നങ്ങളെ കുറിച്ച് കൂടുതല്‍ അറിയാനും മലാലയ്ക്ക് താത്പര്യമുണ്ട്.

ഇന്ത്യയും പാക്കിസ്ഥാനും ഒരു രാജ്യമായിരുന്നെന്നും ഇരു രാജ്യങ്ങളിലേയും സംസ്‌ക്കാരം ഏകദേശം ഒരു പോലെയാണെന്നതും മലാലയെ ഒരു പാട് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിരവധി കത്തുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അതില്‍ ഒരു കത്ത് തന്നെ വളരെയധികം സ്പര്‍ശിച്ചിട്ടുണ്ടെന്നും മലാല പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു കത്തെഴുതുമെന്നും അതില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഇരു രാജ്യങ്ങളും സമാധാനത്തോടെ നീങ്ങുന്ന ഒരു നാള്‍ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന കത്താണ് മലാലയെ ഒരുപാട് ആകര്‍ഷിച്ചത്. പുതിയ തലമുറ സമധാനത്തിന് വേണ്ടി ആഗ്രഹിക്കുന്നു. ഇന്ത്യയിലെ നിരവധി സിനിമകളും നാടകങ്ങളും കണ്ടിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം ഇന്ത്യയുടെ സംസ്‌ക്കാരത്തെ കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് തനിക്ക് ലഭിച്ചിരുന്നെന്നും മലാല പറഞ്ഞു.

ഇന്ത്യയുടെ ഭാവിയും പാക്കിസ്ഥാന്റെ ഭാവിയെ കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മുടെ പെണ്‍കുട്ടികള്‍ നല്‍കിയ സംഭാവനകള്‍ കൂടി പറയേണ്ടതുണ്ട്. ദശലക്ഷകണക്കിന് വരുന്ന പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ അവഗണിച്ച് നമ്മുടെ ഭാവിയെക്കുറിച്ച് നമുക്കെങ്ങനെ പറയാന്‍ സാധിക്കും. പെണ്‍കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അവരെ കൂടുതല്‍ ശക്തിപ്പെടുത്താനും, സമ്പാദിപ്പിക്കാനുമുള്ള രീതിയില്‍ വിദ്യാഭ്യാസം നല്‍കുക. കൂടാതെ അവര്‍ക്ക് സ്വയം സമ്പാദിക്കാനുള്ള അവസരം സൃഷ്ടിക്കുക. അതിനുള്ള അവസരം നല്‍കണമെന്നും മലാല പറഞ്ഞു.

Top