കോവിഡ് വ്യാപനം; ക്ഷേത്രങ്ങളിലെ ബലിതര്‍പ്പണത്തിന് സമ്പൂര്‍ണ്ണ വിലക്ക്

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ബലിതര്‍പ്പണത്തിന് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി ദേവസ്വം കമ്മീഷണര്‍ .

കര്‍ക്കിടക വാവു പോലുള്ള വിശേഷ ദിവസങ്ങളിലെ ബലിതര്‍പ്പണത്തിനാണ് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയത്. ഭക്തര്‍ കൂട്ടമായി എത്തുന്നതിനാല്‍ കോവിഡ് മാനദണ്ഡം പാലിക്കാന്‍ കഴിയാതിരിക്കുകയും സമൂഹ വ്യാപനത്തിന് കാരണമാവുകയും ചെയ്‌തേക്കാമെന്നതിനാലാണ് തീരുമാനം.

അതേസമയം, കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിവാഹ ബുക്കിംഗ് പുനരാരംഭിക്കാന്‍ ഗുരുവായൂര്‍ ക്ഷേത്ര ദേവസ്വം തീരുമാനിച്ചു. നാളെ മുതല്‍ വിവാഹബുക്കിംഗ് ആരംഭിക്കും. കൗണ്ടറിലും ഗൂഗിള്‍ ഫോം വഴി ഓണ്‍ലൈനായും ബുക്കിംഗിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ച് അഡ്വാന്‍സ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മറ്റന്നാള്‍ മുതല്‍ വിവാഹങ്ങള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച വിവാഹങ്ങള്‍ വെള്ളിയാഴ്ച മുതലുള്ള ദിവസങ്ങളില്‍ രാവിലെ അഞ്ച് മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയുള്ള സമയത്ത് കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളില്‍ വച്ച് നടത്തി കൊടുക്കുന്നതാണ്. ഒരു വിവാഹ സംഘത്തില്‍ വധൂവരന്മാരും ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍ അടക്കം പരമാവധി 12 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കില്ല. ഒരു ദിവസം 40 വിവാഹങ്ങള്‍ മാത്രമേ നടത്തൂ എന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

Top