നിരന്തര മൂക്കൊലിപ്പ്; ഗൊറില്ല മകോകൂവിനെ സിടി സ്‌കാനിന് വിധേയനാക്കി

പ്രിട്ടോറിയ: ജൊഹാനസ്ബര്‍ഗ് മൃഗശാലയിലെ ഗൊറില്ല മകോകൂവിന് നിരന്തരമായ മൂക്കൊലിപ്പിനെ തുടര്‍ന്ന് രോഗനിര്‍ണയത്തിനായി സിടി സ്‌കാനിങ്ങിന് വിധേയനാക്കി.

മേയ് മുതല്‍ നിരന്തരം മാകോകൂവിന് മൂക്കൊലിപ്പായിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായി പരിശോധിക്കാന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത്. 210 കിലോ ഭാരമുള്ള ഈ ആള്‍ക്കുരങ്ങിനെ ഹെലിക്കോപ്റ്ററിലാണ് 64 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. ഇത്രയും ഭാരം താങ്ങാന്‍ ശേഷിയുള്ള സ്‌കാനര്‍ ഈ ആശുപത്രിയിലേ ഉണ്ടായിരുന്നുള്ളൂ.

പ്രിട്ടോറിയയിലെ ഓണ്ഡെര്‍സ്റ്റെപൂര്‍ട്ട് വെറ്ററിനറി അക്കാദമിക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മകോകൂവിനെ സി.ടി. സ്‌കാന്‍ ചെയ്തത്. മുക്കിലെ ദശവളര്‍ച്ചയാണ് രോഗകാരണമെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. സ്‌കാനിങ്ങിന് ശേഷം മയങ്ങിയ മാകോകൂനെ സ്‌ട്രെച്ചറില്‍ നിന്ന് ഉയര്‍ത്താന്‍ അഞ്ചിലധികം ആളുകളാണ് വേണ്ടിവന്നത്. അതേസമയം, മാകോകൂവിന്റെ രോഗം നിര്‍ണ്ണയിക്കാന്‍ വിദഗ്ദ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്.

ശാരീരിക പരിശോധന, രക്ത പരിശോധന, റേഡിയോഗ്രാഫി, ഇലക്ട്രോകാര്‍ഡിയോഗ്രാം, കാര്‍ഡിയാക് അള്‍ട്രാസൗണ്ട്, നേത്രപരിശോധന, ഡെന്റല്‍ പരിശോധന, റിനോസ്‌കോപ്പി, രക്തസമ്മര്‍ദ്ദ വിശകലനം തുടങ്ങിയ ആരോഗ്യ പരിശോധനകളാണ് മാകോകൂവിന് നടത്തുക.

Top