മക്കിമല വാഹനാപകടം; സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതാണ് കാരണമെന്ന് ആരോപണം

കല്പറ്റ: സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് അവഗണിച്ചതാണ് വയനാട് കണ്ണോത്തുമലയിലെ ഒമ്പത് പേരുടെ ജീവനെടുത്ത അപകടത്തിന് കാരണം എന്ന് ആരോപണം. കഴിഞ്ഞ നവംബറിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് പിഡബ്ല്യുഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അപകട സ്ഥലത്ത് ഫൊറന്‍സിക് വകുപ്പിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും പ്രാഥമിക പരിശോധന പൂര്‍ത്തിയായി. അപകട സമയത്ത് ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്നും പരിശോധനയില്‍ സ്ഥിരീകരിച്ചു.

ജീപ്പ് മറിഞ്ഞ വളവില്‍ അപകട സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പൊതുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. കുത്തനെയുള്ള ഇറക്കം, വലിയ വളവ്, സൂചന ബോര്‍ഡുകളോ, സംരക്ഷണ ഭിത്തിയോ ഇല്ല. ഒരു വര്‍ഷം മുമ്പ് മുന്നറിയിപ്പ് നല്‍കിയിട്ടും നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണങ്ങള്‍. അപകടത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി. രണ്ട് ദിവസത്തിനകം ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സാങ്കേതിക പരിശോധനകള്‍ക്കൊപ്പം അപകടത്തിന് വഴിയൊരുക്കിയ പശ്ചാത്തലം കൂടി അന്വേഷണ വിധേയമാക്കേണ്ടതുണ്ട്.

അതേസമയം വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. രനടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

Top