മക്കിമല വാഹനാപകടം; ധനസഹായം രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

കല്പറ്റ: വയനാട് മക്കിമല വാഹനാപകടത്തില്‍ മരിച്ചവര്‍ക്കുള്ള ധനസഹായം വിതരണം വേഗത്തിലാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. രനടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. അപകടകാരണം ബ്രേക്ക് നഷ്ടപ്പെട്ടത് മൂലമെന്നാണ് വിവരം.

പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. ആവശ്യമെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ഉറപ്പു നല്‍കിയതായും ശശീന്ദ്രന്‍ പറഞ്ഞു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്.

ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരായിരുന്നു മരിച്ചത്. തോട്ടം തൊഴിലാളികളായിരുന്നു യാത്രക്കാര്‍.

പരുക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. മരിച്ച 9 പേരും അശുപത്രിയിലേക്ക് എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. പുറത്തുവരുന്ന വിവരം അനുസരിച്ച് 12 പേരായിരുന്നു ജീപ്പില്‍ ഉണ്ടായിരുന്നത്.

Top