പി.സി.സി പ്രസിഡന്റാക്കിയില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കേണ്ടി വരും; ഭീഷണിയുമായി സിന്ധ്യ

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി പിസിസി അധ്യക്ഷസ്ഥാനത്തിനായി പതിനെട്ടാമത്തെ അടവും പയറ്റി ജ്യോതിരാദിത്യ സിന്ധ്യ. അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന് സിന്ധ്യ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

മുഖ്യമന്ത്രി കമല്‍നാഥാണ് നിലവില്‍ പിസിസി അധ്യക്ഷന്‍. കമല്‍നാഥിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തപ്പോള്‍ പാര്‍ട്ടി നേതൃസ്ഥാനം സിന്ധ്യക്ക് നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍, ഇതുവരെയും അത്തരത്തിലൊരു നീക്കമുണ്ടായില്ല. ഇതില്‍ പല തവണ സിന്ധ്യ അതൃപ്തി അറിയിച്ചിട്ടും നിഷേധനിലപാടാണ് കമല്‍നാഥും ദിഗ്വിജയ് സിംഗും അടക്കമുള്ള നേതാക്കള്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് പരസ്യപ്രതിഷേധവുമായി സിന്ധ്യ രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി നേതാക്കളുമായി അടുത്ത ബന്ധമാണ് ഇപ്പോള്‍ സിന്ധ്യക്കുള്ളത്. അതുകൊണ്ടുതന്നെ,അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്ന സിന്ധ്യയുടെ മുന്നറിയിപ്പിനെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കമല്‍നാഥ് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ചച നടത്തും.

സിന്ധ്യ പി.സി.സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാനുള്ള സമയം അതിക്രമിച്ചു എന്നാണ് സിന്ധ്യ അനുകൂലികള്‍ വാദിക്കുന്നത്. നിലവില്‍ സിന്ധ്യയെ അനുനയിപ്പിക്കാനായി മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്‌ക്രീനിങ് കമ്മറ്റി ചെയര്‍മാനായി അദ്ദേഹത്തെ പാര്‍ട്ടി നിയോഗിച്ചിരുന്നു. എന്നാല്‍ പി.സി.സി പ്രസിഡന്റ് സ്ഥാനം ലഭിക്കാതെ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്നാണ് സിന്ധ്യയുടെ നിലപാട്. കമല്‍നാഥ് മന്ത്രിസഭയിലെ മന്ത്രിയായ ഇമര്‍തി ദേവിയെ പോലുള്ളവരും സിന്ധ്യ പ്രസിഡന്റാവണമെന്ന ആവശ്യവുമായി രംഗത്തെത്തിക്കഴിഞ്ഞു.

Top