പൊന്നമ്പലമേട്ടിൽ മകരവിളക്ക് കണ്ടു ; സന്നിധാനം ദര്‍ശന പുണ്യത്താല്‍ ഭക്തിസാന്ദ്രം

സന്നിധാനം: തീർഥാടകകാലത്തിന്‍റെ കാത്തിരിപ്പിന് വിരാമമിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയിച്ചു. 6:34നാണു മകര വിളക്ക് ദൃശ്യമായത്.

6:15 നടപ്പന്തലില്‍ എത്തിയ തിരുവാഭരണ പേടകങ്ങള്‍ തിരുമുറ്റത്തേക്ക് ആനയിച്ചു. ഒരു പേടകം പതിനെട്ടാം പടിയിലൂടെ മുകളിലേക്കു കൊണ്ടുപോയി.

തിരുനടയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവാഭരണം ഏറ്റുവാങ്ങി. തന്ത്രി കണ്ഠരര് രാജീവരും മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയും തിരുവാഭരണം ശ്രീകോവിലിന് അകത്തേക്കു കൊണ്ടു പോയി. തുടര്‍ന്നു ശബരീശനു തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടന്നു.

ഭക്തരുടെ തിരക്ക് കാരണം നിലയ്ക്കൽ ബേസ് ക്യാംപ് നിറഞ്ഞുകവിഞ്ഞ നിലയിലാണ്. എണ്ണായിരത്തോളം വാഹനങ്ങളിലാണ് ഭക്തർ എത്തിയിരിക്കുന്നത്.

ഇക്കൊല്ലം മകരസംക്രമപൂജയ്ക്കുള്ള മുഹൂർത്തം വൈകിട്ട് 7.52-നാണ്. കവടിയാർ കൊട്ടാരത്തിൽ നിന്ന് ദൂതൻ വഴി എത്തിച്ച അയ്യപ്പമുദ്രയിലെ നെയ്യാണ് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നത്. ഇതിനായി തിരുവാഭരണം അഴിച്ചുമാറ്റി വീണ്ടും ചാർത്തിയാണ് പൂജ നടത്തുക.

Top