സേവിങ്‌സ് അക്കൗണ്ടിലെയും സ്ഥിരനിക്ഷേപങ്ങളിലെയും പലിശ നിരക്ക് കുറയ്ക്കാനൊരുങ്ങി ബാങ്കുകള്‍. വായ്പാവിതരണത്തിലെ സാധ്യതകള്‍ പരിമിതമായത് ബാങ്കുകളുടെ ലാഭത്തെ ബാധിക്കുമെന്നതിനാലാണ് പലിശ കുറയ്ക്കാന്‍ ബാങ്കുകൾ നിർബന്ധിതരായത്. ഈ മാസം തുടക്കത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ സേവിങ്‌സ് അക്കൗണ്ടിലെ പലിശ 3.25 ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമാക്കി കുറച്ചിരുന്നു. എസ്ബി അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വരെ ബാലന്‍സുള്ളവര്‍ക്കാണ് 3.25 ശതമാനം പലിശ നല്‍കിയിരുന്നത്. അതിന് മുകളിലുള്ളവര്‍ക്ക് മുന്നു ശതമാനവുമായിരുന്നു പലിശ.
സ്വകാര്യ ബാങ്കുകളെ അപേക്ഷിച്ച് പൊതുമേഖല ബാങ്കുകളാകും ആദ്യം പലിശ കുറയ്ക്കുക. നിലവില്‍ പത്ത് വര്‍ഷത്തെ എസ്ബിഐയുടെ എഫ്ഡി പലിശ സ്വകാര്യമേഖലയിലെ കൊട്ടക് മഹീന്ദ്ര ബാങ്കിലെ എസ്ബിഐ അക്കൗണ്ടിലെ പലിശയേക്കാള്‍ കുറവാണ്. ആവശ്യത്തിലധികം പണമാണ് ബാങ്കുകളില്‍ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലെ കണക്കുപ്രകാരം ബാങ്കുകളിലുള്ള മൊത്തം നിക്ഷേപം 133.4 ലക്ഷം കോടി രൂപയാണ്.