ഭൂമിയിടപാട് സംബന്ധിച്ച്‌ തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്

GEORGE ALANCHERY

കൊച്ചി: സീറോ മലബാര്‍സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച് തനിക്ക് വീഴ്ച സംഭവിച്ചതായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കുറ്റസമ്മതം. ഇടപാടിനെ കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മിഷന് മുമ്പാകെയാണ് കര്‍ദ്ദിനാള്‍ മൊഴി എഴുതി നല്‍കിയത്.

ഭൂമി വില്‍പനയില്‍ സഭാനിയമങ്ങളോ, സിവില്‍ നിയമങ്ങളോ ലംഘിക്കാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ ചില ക്രമക്കേടുകള്‍ സംഭവിച്ചു. അതില്‍ ദു:ഖമുണ്ട്. ഭൂമി വില്പനയ്ക്ക് സാജു വര്‍ഗീസ് കുന്നേലിനെ ഇടനിലക്കാരനാക്കിയത് താനാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

ഫാദര്‍ ബെന്നി മാരാംപറമ്പില്‍ അധ്യക്ഷനായ സമിതിയുടെ അന്തിമ റിപ്പോര്‍ട്ടിലാണ് കര്‍ദിനാളിന്റെ കുറ്റസമ്മത മൊഴിയുള്ളത്. കമ്മീഷന്‍ മറ്റ് ചില സുപ്രധാന കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്. എല്ലാ ഭൂമി ഇടപാടുകളും കര്‍ദിനാള്‍ നേരിട്ട് ഇടപെട്ടാണ് നടത്തിയത്. എന്നാല്‍ ഭൂമി വില്‍പ്പനയിലൂടെ കിട്ടേണ്ട പണം അതിരൂപതയ്ക്ക് കിട്ടുമെന്ന് ഉറപ്പാക്കാനുള്ള ഇടപെടല്‍ കര്‍ദിനാള്‍ നടത്തിയില്ല. സിറോ മലബാര്‍ സഭയുടെ അദ്യകഷനെന്ന നിലയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സഭാ നിയമങ്ങളെ ബഹുമാനിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സഭാ നിയമങ്ങള്‍ ആലഞ്ചേരി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതിരൂപതയ്ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയവര്‍ക്കെതിരെ സഭാ നിയമപ്രകാരവും സിവില്‍ നിയമപ്രകാരവും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യാതെ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ആലഞ്ചേരി ഇന്നലെ യോഗത്തില്‍ അറിയിച്ചിരുന്നു.

Top