മഹുവ മൊയ്ത്രയുടെ ഹര്‍ജി ജനുവരി മൂന്നിലേക്ക് മാറ്റി

ഡല്‍ഹി: പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാന്‍ സമയം വേണമെന്ന് കോടതി പറഞ്ഞു. ചോദ്യത്തിന് കോഴ ആരോപണത്തില്‍ എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്ന് മഹുവയുടെ പാര്‍ലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു.

പാര്‍ലമെന്റില്‍ അവതരിപ്പിച്ച എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ മഹുവയ്ക്കെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി മഹുവ മൊയ്ത്രയുടെ പെരുമാറ്റം അധാര്‍മ്മികവും എംപിക്ക് ചേരാത്തതുമാണെന്ന സമിതിയുടെ നിഗമനം സഭ അംഗീകരിക്കുന്നതായി സ്പീക്കര്‍ ഓം ബിര്‍ള ചൂണ്ടിക്കാട്ടി.

ഈ തീരുമാനത്തെ ചോദ്യം ചെയ്താണ് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ റിയല്‍ എസ്റ്റേറ്റ് വ്യവസായി ഹിരാനന്ദാനിയില്‍ നിന്ന് ടിഎംസിയുടെ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും സുഹൃത്ത് ഹിരാനന്ദാനിയുമായി പങ്കുവെച്ചതിനും മഹുവയ്ക്കെതിരെ ആരോപണമുണ്ട്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ആദ്യം ഉന്നയിച്ചത്.

Top