മഹീന്ദ്രയില്‍ നിന്ന് ഇതുവരെ പിരിച്ചു വിട്ടത് 1500 ജീവനക്കാരെ

മുംബൈ: ആഭ്യന്തര വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ നിന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ പിരിച്ചുവിട്ടത് 1500 താല്‍ക്കാലിക ജീവനക്കാരെയെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ വാഹന വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധിയാണ് ഇതിന് കാരണം. മഹീന്ദ്ര എം ഡി പവന്‍ ഗൊയങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതല്‍ ഇതുവരെ ഞങ്ങള്‍ ഏതാണ്ട് 1,500 ഓളം താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഞങ്ങള്‍ കൂടുതല്‍ പേരെ പറഞ്ഞുവിടാതിരിക്കാന്‍ നോക്കുകയാണ്. എന്നാല്‍, മേഖലയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ ഞങ്ങള്‍ക്ക് പിരിച്ചുവിടല്‍ തുടരേണ്ടി വരുമെന്നും ഗൊയേങ്ക വ്യക്തമാക്കുന്നു.

ജൂലൈ മാസത്തില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കഴിഞ്ഞ 19 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. 18.71 ശതമാനം ഇടിവാണ് വ്യവസായം രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏതാണ്ട് 15,000 ത്തോളം ജീവനക്കാര്‍ക്ക് മേഖലയില്‍ തൊഴില്‍ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. അടുത്ത ആറ് മുതല്‍ ഏട്ട് മാസത്തേക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാതെ വ്യവസായത്തിന് ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷപെടാനാകില്ലെന്ന് ഗൊയങ്കെ അഭിപ്രായപ്പെട്ടു.

Top