മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് പണം തട്ടി; പരാതിയുമായി ആലുവയിലെ പെണ്‍കുട്ടിയുടെ കുടുംബം

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെന്നു പരാതി. മുനീര്‍ എന്നയാള്‍ 1,200,00 രൂപ തട്ടിയെടുത്തുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെയാണ് കുടുംബം പരാതിയുമായി രംഗത്ത് വന്നത്. പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ ഇതില്‍ 70,000 രൂപ തിരിച്ചു നല്‍കിയെന്നും ബാക്കി തുക നല്‍കിയില്ലെന്നും കുട്ടിയുടെ അച്ഛന്‍ പറയുന്നു.

സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്നും കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കുട്ടി കൊല്ലപ്പെട്ട സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി.പണം എടുത്ത് നല്‍കി സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുനീര്‍ പറ്റിച്ചു എന്നത് വ്യാജ ആരോപണമാണെന്നും കുട്ടി കൊല്ലപ്പെട്ട സമയത്ത് കുടുംബത്തെ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും പറയുന്നു.

തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് കുട്ടിയുടെ പിതാവിന്റെ അക്കൗണ്ടില്‍ നിന്ന് എടിഎം കാര്‍ഡ് ഉപയോഗിച്ച് പണമെടുത്തത് മുനീറായിരുന്നു. അന്ന് ഇത്തരത്തില്‍ 1.2 ലക്ഷം രൂപയോളം പലപ്പോഴായി പിന്‍വലിച്ചിരുന്നുവെന്നും ആ തുകയില്‍ വളരെ കുറച്ച് മാത്രമാണ് തങ്ങള്‍ക്ക് തന്നതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. ഈ പണത്തെ കുറിച്ച് പിതാവ് മുനീറിനോട് ചോദിച്ചിരുന്നു.

എന്നാല്‍ മുനീര്‍ ഇതില്‍ 70000 രൂപയോളം മാത്രമാണ് തിരികെ നല്‍കിയത്. പണം തിരികെ കിട്ടുമെന്നായിരുന്നു പിതാവിന്റെ പ്രതീക്ഷ. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സ്ഥിരനിക്ഷേപമായി സൂക്ഷിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്‌സണല്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി.

Top