മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

മാഹി: മാഹിയിലെ സിപിഐഎം നേതാവ് ബാബു വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. പുതുച്ചേരി പൊലീസിന്റെ കസ്റ്റഡിയിലുള്ളത് പാനൂര്‍ ചെണ്ടയാട് സ്വദേശി ജെറിന്‍ സുരേഷാണ്. പൊലീസ് നടപടി ജെറിന്റെ വിവാഹത്തിന് പുറപ്പെടുമ്പോഴായിരുന്നു. ഇതോടെ ജെറിന്റെ വിവാഹം കുളമായി. പള്ളൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ ജെറിന്റെ ബന്ധുക്കള്‍ പ്രതിഷേധിക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുംവഴിയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.ഐ.എം. നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്.

കഴുത്തിന് വെട്ടേറ്റ ബാബു സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ബാബുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയ്യഴി പള്ളൂര്‍ പ്രദേശങ്ങളിലെ ബാറുകളില്‍ ഉള്‍പ്പെടെയുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകങ്ങളെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

Top