സുരക്ഷാചെലവ് ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാർ നടപടിക്കെതിരെ മദനി വീണ്ടും സുപ്രീം കോടതിയിൽ

ദില്ലി: കര്‍ണാടക സര്‍ക്കാരിനെതിരെ മദനി വീണ്ടും സുപ്രീം കോടതിയിൽ. കേരളത്തിൽ സുരക്ഷ നൽകാൻ കർണാടക സർക്കാർ ഒരു മാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജി ഇന്ന് കോടതിയിൽ പരിഗണിച്ചു. കർണാടക സർക്കാർ നടപടി കോടതി ഉത്തരവിനെ നീർവീര്യമാക്കുന്നതെന്ന് സുപ്രിം കോടതി നീരീക്ഷിച്ചു. കഴിഞ്ഞ തവണ നാല് ഉദ്യോഗസ്ഥർ വന്നിടത്ത് ഇത്തവണ ഇത് വർധിച്ചത് എങ്ങനെയെന്ന് കോടതി ചോദിച്ചു. വിഷയത്തിൽ മറുപടി സമർപിക്കാൻ കർണാടക സർക്കാരിന് നിർദേശം നല്‍കി.മദനിയുടെ ഹർജി തിങ്കളാഴ്ച്ച പരിഗണിക്കും.

82 ദിവസത്തെ യാത്രയ്ക്ക് 20 സുരക്ഷാ ഉദ്യോഗസ്ഥർ ആണ് മദനിയെ അനുഗമിക്കുന്നത്. ഇവർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചതെന്നാണ് കർണാടക പൊലീസിന്‍റെ നിലപാട്. എന്നാൽ ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്നാണ് മദനിയുടെ കുടുംബം പറയുന്നത്. ഈ തുകയിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ടാണ് വീണ്ടും നിയമനടപടികളിലേക്ക് മദനിയുടെ കുടുംബം പോകുന്നത്.

Top