മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ്;ബിജെപിക്ക് തിരിച്ചടി, വെന്നിക്കൊടി പാറിച്ച് സിപിഎം

മുംബൈ: മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വിജയം. ജില്ലാ കൗണ്‍സിനല്‍, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് സമിതി എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. തലസറി ബ്ലോക്ക് പഞ്ചായത്തിലെ 10ല്‍ എട്ട് സീറ്റുകളും സിപിഎം സ്വന്തമാക്കി.

കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ മാത്രമാണ് പാല്‍ഘറില്‍ സിപിഎമ്മിന് നേടാനായത്. എന്നാല്‍ ഇത്തവണ പാല്‍ഘര്‍ ജില്ലാ കൗണ്‍സിലിലേക്കുള്ള ആറ് സീറ്റുകളിലും സിപിഎം വിജയിച്ചു. പഞ്ചായത്ത് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ സിപിഎമ്മും ഒരു സീറ്റില്‍ സിപിഐയുമാണ് വിജയിച്ചത്.

പാല്‍ഘറില്‍ ആകെയുള്ള 57 സീറ്റില്‍ ശിവസേന 18, എന്‍സിപി 14, ബിജെപി 12, സിപിഎം 6 എന്നിങ്ങനെയാണ് കക്ഷിനില രേഖപ്പെടുത്തിയത്. നാഗ്പൂര്‍, ധൂലെ, നന്ദുര്‍ബാങര്‍, അകോല, വാഷിം ജില്ലാ കൗണ്‍സിലുകളിലും തെരഞ്ഞെടപ്പ് നടന്നു. ആര്‍എംസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ ബിജെപി പരാജയം ഏറ്റുവാങ്ങി. ആകെയുള്ള 58 സീറ്റുകളില്‍ കോണ്‍ഗ്രസ് 30 സീറ്റുകളിലും എന്‍സിപി 10 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് 15 സീറ്റുകളേ നേടാനായുള്ളൂ.

ആറ് ജില്ലാ കൗണ്‍സിലുകളിലും ആകെ 332 സീറ്റുകളാണുള്ളത്. പുറത്തുവന്ന ഫലം പ്രകാരം ബിജെപി 103, കോണ്‍ഗ്രിസ് 73, എന്‍സിപി 46, ശിവസേന 49, വിബിഎ 42, മറ്റുള്ളവര്‍ 14 എന്നിങ്ങനെയാണ് കക്ഷിനില. പഞ്ചായത്ത് സമിതിയില്‍ 664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 194 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‌ഗ്രെസ് 145ും ശിവസേന 117ഉം സീറ്റുകള്‍ നേടി. എന്‍സിപി 80, വിബിഎ 75, സിപിഐ എം 12, മഹാരാഷ്ട്ര നവനിര്‍മാണസേന 2, സിപിഐ 1 -എന്നിങ്ങനെയാണ് കക്ഷിനില.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ജന്മനാടായ ധപേവാഡയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപിക്ക് അടിപതറിയിരിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി ബന്ധം വിച്ഛേദിച്ച ശിവസേന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.

Top