ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും; എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്

മുംബൈ : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ദവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ ചേരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ നടക്കും. രാവിലെ എട്ട് മണിക്ക് പ്രത്യേക നിയമസഭ സമ്മേളനം ചേരും. പ്രോട്ടേം സ്പീക്കറായി ബി.ജെ.പി എം.എല്‍.എ കാളിദാസ് കൊളംബകറിനെ ആണ് ഗവര്‍ണര്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ഡിസംബര്‍ ഒന്നിന് തീരുമാനിച്ച സത്യപ്രതിജ്ഞ മഹാ വികാസ് അഗാഡി സഖ്യം നേരത്തെയാക്കുകയായിരുന്നു. ഇന്നലെ ഉദ്ദവ് താക്കറെയെ മഹാ വികാസ് അഗാഡി സഖ്യത്തിന്റെ നേതാവായി എം.എല്‍.എമാര്‍ തെരഞ്ഞെടുത്തിരുന്നു.

എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേനാ സഖ്യം- മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്‌ഠേനയാണ് പാസാക്കിയത്.

പിന്നാലെ സഖ്യനേതാക്കള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് ഉദ്ദവ് താക്കറെ തെരഞ്ഞെടുത്ത കത്ത് കൈമാറി. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.

അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച അജിത്ത് പവാര്‍ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന എന്‍.സി.പി നേതാക്കളായ ഛഗന്‍ ബുജ്പല്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരും ശരത് പവാറിന്റെ വസതിയില്‍ എത്തിയിരുന്നു. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഇത് ആദ്യമായാണ് ശരത് പവാറും അജിത്ത് പവാറും കൂടിക്കാഴ്ച നടത്തുന്നത്.

Top