മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം: സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഇരു പക്ഷത്തിന്റെയും വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. പുതിയ സർക്കാർ ചുമതല ഏൽക്കുകയും സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഉദ്ധവ് വിഭാഗത്തിന്റെ വാദങ്ങളെല്ലാം അപ്രസക്തമായി എന്നാണ് കോടതിയിലെ ഏക്നാഥ് വിഭാഗത്തിന്റെ നിലപാട്. ഗവർണർ ഭരണഘടനയുടെ താത്പര്യങ്ങൾ അട്ടിമറിച്ച് കൊണ്ട് ഇടപെട്ടു എന്നാണ് താക്കറെ വിഭാഗത്തിന്റെ ആക്ഷേപം. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരിഗണനയിലാണ് കേസ്.

ഭൂരിപക്ഷം എംഎൽഎ മാരുടെ പിന്തുണ ഉണ്ടെങ്കിലും ഷിൻഡെ വിഭാഗത്തിനു യഥാർത്ഥ ശിവസേനയെന്ന് അവകാശപ്പെടാനാവില്ലെന്നു ശിവസേന താക്കറെ വിഭാഗം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മറ്റൊരു പാർട്ടിയിൽ ലയിക്കുകയോ അല്ലെങ്കിൽ മറ്റൊരു പാർട്ടി രൂപീകരിക്കുകയോ ചെയ്യാമെന്നുമാണ് താക്കറെ പക്ഷത്തിന്റെ വാദം.

അതേസമയം പാർട്ടി വിട്ട് പോയാൽ മാത്രമേ കൂറ് മാറ്റ നിരോധന നിയമം ബാധകം മാകൂവെന്നും തങ്ങൾ പാർട്ടിയിൽ തന്നെയാണെന്നും ഷിൻഡെ വിഭാഗം വാദിച്ചു. ശിവസേന പിളർപ്പുമായി ബന്ധപ്പെട്ട് 5 കേസുകൾ സുപ്രിം കോടതിയുടെ പരിഗണനയിൽ ഉണ്ട്.

 

Top