അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടുന്നു ; നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് ശിവസേന

മുംബൈ : കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ മഹാരാഷ്ട്രയിൽ ബിജെപിയുടെ സർക്കാർ രൂപീകരണ ശ്രമങ്ങളെ തടഞ്ഞ ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടുന്നു.

ഇന്നലെ രാത്രി വൈകി താക്കറെ കുടുംബവീടായ മാതോശ്രീയില്‍ ആർഎസ്എസ് സഹയാത്രികൻ സാംമ്പാജീ ബിഡേ ഉദ്ധവ് താക്കറെയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹിന്ദുത്വ ആശയം മുന്നോട്ട് വയ്ക്കുന്ന പാർട്ടികളുടെ സഖ്യസർക്കാർ അധികാരത്തിൽ വരണമെന്ന മോഹൻ ഭഗ്‍വതിന്‍റെ താൽപര്യം സാംബാജി ഉദ്ദവിനെ അറിയിച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനമില്ലെങ്കിൽ ചർച്ചയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സേന.

അധികാരം നഷ്ടമായാലും വീണ്ടും ജനവിധി തേടേണ്ടിവന്നാലും മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുത്ത് ഒരു നീക്കുപോക്കിനുമില്ലെന്നാണ് നയിമസഭാകക്ഷി യോഗത്തില്‍ ശിവസേന സ്വീകരിച്ച നിലപാട്. മുഖ്യമന്ത്രി പദവി ഒഴിച്ച് മറ്റേത് വിഷയത്തില്‍ എന്ത് വിട്ടുവീഴ്ച്ചയ്ക്കും തയാറെന്ന് ബിജെപിയും വ്യക്തമാക്കുന്നു.

നാളെ വൈകീട്ട് നാല് മണിവരെ നിലവിലെ നിയമസഭയ്ക്ക് കാലാവധിയുണ്ടെന്ന് രാജ്ഭവൻ അറിയിച്ചു. ആരും സർക്കാർ രൂപീകരിക്കില്ലെന്ന് ഉറപ്പായാലാണ് രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുക. പുതിയ സർക്കാർ അധികാരമേൽക്കും വരെ ഫഡ്നാവിസ് തന്നെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ ആവശ്യപ്പെടും.

അതേസമയം ശിവസേന എംഎൽഎമാരുടെ യോഗം ഇന്നും ചേരും. എല്ലാ എംഎൽഎമാരോടും മുംബൈയിലെത്താൻ ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

Top