കാര്‍ഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

മുംബൈ : സംസ്ഥാനത്ത് കാര്‍ഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് മഹാരാഷ്ട്ര സര്‍ക്കാര്‍ പിൻവലിച്ചു. കാര്‍ഷിക ബില്ലുകള്‍ നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് എന്‍സിപിയും കോണ്‍ഗ്രസും ശക്തമായി രംഗത്തുവന്നിരുന്നു. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

പാര്‍ലമെന്റില്‍ പാസായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം ഉന്നയിച്ചിരുന്നു. കര്‍ഷകവിരുദ്ധ ബില്‍ എന്നാണ് ബില്ലുകളെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഓഗസ്ത് 10 നാണ് കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് ഓര്‍ഡിനന്‍സുകള്‍ സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ഡയറക്ടര്‍ ഓഫ് മാര്‍ക്കറ്റിങ് സതീഷ് സോണി ഉത്പാദകര്‍ക്കും സഹകരണ സംഘങ്ങള്‍ക്കും ഉത്തരവ് നല്‍കിയത്. ബില്‍ പാര്‍ലമെന്റില്‍ പാസാവുന്നതിനും മുന്‍പായിരുന്നു ഇത്. അതേസമയം ഉത്തരവ് പുറപ്പെടുവിച്ചത് കേന്ദ്രകാര്‍ഷിക സെക്രട്ടറി സജ്ഞയ് അഗര്‍വാളിന്റെ നിര്‍ദേശം ലഭിച്ചതിന് ശേഷമാണ് എന്നായിരുന്നു സംസ്ഥാന വാണിജ്യവകുപ്പ് നൽകിയ വിശദീകരണം. ഈ ഉത്തരവ് പിൻവലിക്കാനാണ് സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറും പറഞ്ഞിരുന്നു. അതോടൊപ്പം എന്‍സിപിയും കോണ്‍ഗ്രസും വലിയ രീതിയിലുള്ള എതിർപ്പുമായി വന്നതോടെ മഹാരാഷ്ട്ര സർക്കാർ കാര്‍ഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് പിൻവലിക്കുകയായിരുന്നു.

Top