24 മണിക്കൂറിനിടെ 352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മഹാരാഷ്ട്രയില്‍ രോഗവ്യാപനം അതിവേഗം

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 352 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഒറ്റ ദിവസം 300ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2334 ആയി. രാജ്യത്ത് ഇന്നലെ മാത്രം 11 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതില്‍ 9 എണ്ണം മുംബൈയിലാണ്. മുംബൈയില്‍ ഒന്നും പൂനെയില്‍ രണ്ടും മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ രണ്ട് മലയാളികളടക്കം മൂന്ന് നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗസാധ്യതയുള്ള 36 നഴ്‌സുമാരെ ക്വാറന്റൈന്‍ ചെയ്തു. നേരത്തെ നാല് മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ച ഭാട്ടിയ ആശുപത്രിയിലാണ് വീണ്ടുമൊരാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ഇവിടെ 30ലധികം നഴ്‌സുമാര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 60മലയാളി നഴ്‌സുമാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് രോഗിയുമായി ഇടപഴകിയ നഴ്‌സുമാരെ പരിശോധിക്കാന്‍ മുംബൈയിലെ ബോംബെ ആശുപത്രി തയാറാകുന്നില്ലെന്ന പരാതിയുമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ സാമ്പിളുകള്‍ ഉടന്‍ ശേഖരിക്കാമെന്നും നഴ്‌സുമാരെ ഐസൊലേറ്റ് ചെയ്യാമെന്നും ആശുപത്രി മാനേജ്‌മെന്റ് ഉറപ്പ് നല്‍കി. ധാരാവിയില്‍ രോഗസാധ്യത കൂടുതലുള്ളവര്‍ക്കെല്ലാം പ്രതിരോധ മരുന്നെന്ന നിലയ്ക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ സള്‍ഫേറ്റ് ടാബ്ലറ്റ് മരുന്ന് നല്‍കും.

Top