മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണവുമായി ബിജെപി ; നേതാക്കള്‍ ഇന്ന് ഗവർണറെ കാണും

മുംബൈ : മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കവുമായി ബിജെപി. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബിജെപി എംഎല്‍എമാര്‍ ഇന്ന്
ഗവര്‍ണറെ കാണും. കാവല്‍ സര്‍ക്കാരിന്റെ കാലാവധി തീരുന്ന മറ്റന്നാള്‍ തന്നെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യുമെന്നാണ് ബിജെപി ക്യാമ്പില്‍ നിന്നുള്ള വിവരം

ശിവസേനയുമായി കൂട്ട് വേണ്ടെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തീരുമാനം പവാറും അംഗീകരിച്ചു. പ്രതിപക്ഷത്തിരിക്കാന്‍ ജനങ്ങള്‍ നല്‍കിയ വിധി അംഗീകരിക്കുകയാണെന്ന് പവാര്‍ പറഞ്ഞു.

ശിവസേന നേതാവ് സഞ്ജയ് റാവത്തിലൂടെ പവാര്‍ നിലപാട് ശിവസേന നേതൃത്വത്തെയും അറിയിച്ചിരുന്നു. പ്രതിപക്ഷം സഹായിക്കില്ലെന്ന് ഉറപ്പായതോടെ ശിവസേനയ്ക്ക് ഇനി ബിജെപിയുമായുള്ള ചര്‍ച്ചകളോട് സഹകരിക്കേണ്ടിവരും. ആര്‍എസ്എസിന്റെ നിര്‍ദ്ദേശപ്രകാരം സേനാ നേതൃത്വവുമായി അടുപ്പമുള്ള കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ബിജെപി നിയമിച്ചിരുന്നു.

അതേസമയം മുഖ്യമന്ത്രി പദവി ഇരുപാര്‍ട്ടികളും പങ്കിടണമെന്ന ആവശ്യത്തില്‍ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യില്ലെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.

ശിവസേനയുമായി 24 മണിക്കൂറും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പക്ഷെ ഫഡ്നാവിസിന് കീഴില്‍ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് ബി.ജെ.പി വിഷയത്തില്‍ ഒടുവില്‍ പ്രതികരിച്ചത്. കൂടുതല്‍ ക്യാബിനറ്റ് പദവികള്‍ ശിവസേനയ്ക്ക് നല്‍കാമെന്നും ഇനി ശിവസേനയാണ് പ്രതികരിക്കേണ്ടതെന്നുമാണ് ബി.ജെ.പി ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞത്.

288 അംഗ നിയമസഭയില്‍ ബിജെപിക്ക് 105 സീറ്റും ശിവസേനയ്ക്ക് 56 സീറ്റുമാണുള്ളത്. കേവല ഭൂരിപക്ഷത്തിന് 145 പേരുടെ പിന്തുണ വേണം. രണ്ടാം സ്ഥാനത്തുള്ള ശിവസേനയ്ക്ക് 56 സീറ്റുണ്ട്. എന്‍സിപിക്ക് 54 സീറ്റും കോണ്‍ഗ്രസിന് 44 സീറ്റുമുണ്ട്.

Top