മുംബൈ : കോൺഗ്രസ് നേതാവ് നാനാ പട്ടോളെ മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി പട്ടോളെയെ നിയമിച്ചേക്കും. പുതിയ പദവി ഏറ്റെടുക്കുന്നതിനു മുന്നോടിയായാണു രാജി.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നാഗ്പുരിൽ നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് സ്ഥാനാർഥി യായിരുന്നു. കർഷക ആത്മഹത്യകളുടെ നാടായ വിദർഭ മേഖലയിൽ നിന്നുള്ള കർഷക നേതാവാണ് നാനാ പട്ടോളെ.
നേരത്തെ കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച നാനാ പട്ടോള്‍ ഇടക്കാലത്ത് ബിജെപിയില്‍ ചേര്‍ന്നിരുന്നു. 2014ല്‍ ബാന്ദ്രയില്‍ നിന്നുള്ള ബിജെപി എംപിയായി. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ നാനാ പട്ടോളിനെ വീണ്ടും കോണ്‍ഗ്രസിലെത്തിച്ചു.
2019 നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിക്കുകയും സ്പീക്കറാവുകയുമായിരുന്നു. മഹാ വികാസ് അഘാഡി മഹാരാഷ്ട്രയില്‍ ഭരണം പിടിച്ചപ്പോള്‍ സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് പട്ടോലയെ ഏല്‍പ്പിക്കുകയായിരുന്നു.