മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രതിസന്ധികള്‍ തുടരവേ വിഷയത്തില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ശിവസേനയുമായി സഖ്യമാകാമെന്നും എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
ആരുടെയും അവസരം തള്ളാനല്ല രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. സംഖ്യ ഉണ്ടെങ്കിൽ ഗവർണ്ണറെ സമീപിക്കണം. ആർക്കും ഇപ്പോഴും തടസ്സമില്ല. എന്നാൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള സംഖ്യയില്ലെന്നും അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും മിക്ക പൊതുയോഗങ്ങളിലും എന്‍.ഡി.എ സഖ്യം വിജയിക്കുകയാണെങ്കില്‍ ദേവേന്ദ്ര ഫദ്‌നാവിസ് തന്നെയാകും മുഖ്യമന്ത്രിയെന്ന് പറഞ്ഞിട്ടുള്ളതാണ്. ആ സമയത്തൊന്നും ആരും അതിനെ എതിര്‍ത്തിട്ടില്ല. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അവര്‍ പുതിയ ആവശ്യങ്ങളുമായി രംഗത്തുവന്നിരിക്കുകയാണ്.
എന്നാല്‍ അത് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല. സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് നിലവില്‍ ആര്‍ക്കും തടസ്സമില്ല. ആവശ്യത്തിന് അംഗസംഖ്യയുണ്ടെങ്കില്‍ ഗവര്‍ണറെ കാണാം. രാഷ്ട്രപതി ഭരണം ആരുടെയും അവസരം കളയാനല്ല. ഇടക്കാല തെരഞ്ഞെടുപ്പിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.