മഹാരാഷ്ട്രയില്‍ 57 ഓളം വ്യാജ ഡോക്ടര്‍മാര്‍ പിടിയില്‍; സര്‍ട്ടിഫിക്കറ്റിന് 5 ലക്ഷം വരെ

മുംബൈ: 57 ഓളം വ്യാജ ഡോക്ടര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി മഹാരാഷ്ട്ര മെഡിക്കല്‍ കൗണ്‍സില്‍. ഇവരുടെ എംബിബിഎസ് ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 2014-15 ല്‍ മുംബൈയിലെ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്റ് സര്‍ജന്‍സി (സിപിസി)യില്‍ നിന്ന് ബിരുദം നേടിയവരാണ് 57 പേരും.

ഇവരുടെ ബിരുദം വ്യാജമാണെന്ന സംശയത്തെ തുടര്‍ന്ന് 2018 ഒക്ടോബറില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ നിന്ന് പണം വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്ന സിപിസിയിലെ മുന്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

അറസ്റ്റിലായ ഡോ. സ്നേഹല്‍ ന്യാതി മൂന്ന് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ബിരുദ സര്‍ട്ടിഫിക്കറ്റിനായി മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്ന് കൈപ്പറ്റിയിരുന്നതായും പരീക്ഷയില്‍ പരാജയപ്പെട്ടാലും സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ ഉറപ്പു നല്‍കിയിരുന്നതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016 ലാണ് വ്യാജബിരുദത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. തുടര്‍ന്ന് കോളേജ് അധികൃതര്‍ക്ക് കത്തയച്ചു. കോളേജ് ഇത്തരത്തിലൊരു ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൗണ്‍സിലില്‍ ലഭിച്ച അപേക്ഷകള്‍ പുനഃപരിശോധന നടത്തി. തുടര്‍ന്ന് 2014 ലും 2015 ലും ലഭിച്ച അപേക്ഷകളില്‍ 78 പേരുടേത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

Top