എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയെന്ന് പൊലീസ്‌

കൊച്ചി: എറണാകുളം മഹാരാജാസ് കാമ്പസില്‍ നിന്നും പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. പിടിച്ചെടുത്തത് മാരകായുധങ്ങളല്ലെന്ന് മുഖ്യമന്ത്രി വെള്ളിയാഴ്ച നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് പൊലീസ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

പൊലീസ് തയാറാക്കിയ സെര്‍ച്ച് ലിസ്റ്റിലും എഫ്‌ഐആറിലും കാമ്പസിലെ കുട്ടികള്‍ താമസിക്കുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തില്‍ ആയുധ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൂര്‍ച്ചയേറിയ വാളുകളും അറ്റത്ത് തുണിചുറഅറിയ ഇരുമ്പ് ദണ്ഡുകളും പൊലീസ് പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്.

മഹാരാജാസ് കോളേജില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു. പി.ടി.തോമസ് എംഎല്‍എയുടെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വാര്‍ക്ക കമ്പി, പലകകഷ്ണം, വെട്ടുകത്തി, തുണി, ചുറ്റിയ, പൈപ്പ് എന്നിവയാണ് കണ്ടെത്തിയത്. ഇത് ആരാണ് ഇവിടെ കൊണ്ടുവന്നതെന്ന് അന്വേഷണം നടന്നുവരികയാണ്. ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പ്രശസ്തമായ കോളേജിനെ മോശമാക്കി കാണിക്കാന്‍ ശ്രമിക്കരുതെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

Top