തിരുവനന്തപുരം : ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി നല്‍കിയിരുന്ന മഹാലക്ഷ്മി മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പിഎയുടെ സഹായിയെന്ന് വെളിപ്പെടുത്തല്‍.
തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ ശ്രീകുമാറിന്റെ വീട്ടിലെ കുട്ടികളെ നോക്കുന്ന ജോലിക്കാരിയാണ് മഹാലക്ഷ്മി. അതേസമയം ശ്രീകുമാറിന് ഹര്‍ജിയില്‍ പങ്കില്ലെന്നും സ്വന്തം നിലയ്ക്കാണ് ഹര്‍ജി നല്‍കിയതെന്നും മഹാലക്ഷ്മിയുടെ മകള്‍ പ്രതികരിച്ചു.
ഫോണ്‍ വിളി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടര്‍ന്നാണ് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തനിക്ക് പ്രായപൂര്‍ത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണെന്നും അതിനാല്‍ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ശരിയല്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാദ്ധ്യമ പ്രവര്‍ത്തക ആരോപണത്തില്‍ നിന്ന് പിന്മാറിയതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിക്കാരിയുടെ വിലാസം വ്യാജമാണെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പരാതിയിൽ പറഞ്ഞ തൈക്കാട് ബാപ്പുജി നഗറിലെ മേൽവിലാസത്തിൽ അവർ ഇപ്പോൾ താമസിക്കുന്നില്ല.
കേസ് തള്ളാനിടയായ സാഹചര്യത്തോടൊപ്പം മഹാലക്ഷ്മിയെ കുറിച്ചുള്ള വിവരവും നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. മഹാലക്ഷ്മി വാടകക്ക് താമസിക്കുന്നത് തിരുവനന്തപുരം കാഞ്ഞിരംപാറ കാടുവെട്ടി ലൈനിലാണ്. ഇലിപ്പോടുള്ള ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് ഇപ്പോൾ . മോട്ടാർ വെഹിക്കൾ ഇൻസ്പെക്ടറായിരുന്ന ശ്രീകുമാർ ചാണ്ടി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ ചാണ്ടിയുടെ പി.എ. ആണ് ഇയാള്‍.
കേസില്‍ എ.കെ ശശീന്ദ്രനെതിരായ ഫോണ്‍വിളി കേസ് റദ്ദാക്കിയ സാഹചര്യം വിശദീകരിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെടട്ടിരുന്നു. കീഴ്‌ക്കോടതി വിധി റദ്ദാക്കിയ കേസില്‍ നിയമനടപടി തുടരണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഈ മാസം 8ന് കേസ് പരിഗണിക്കും.