വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി

deepak

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ എസ്.ഐ ദീപക്കിനെതിരെ മജിസ്‌ട്രേറ്റിന്റെ മൊഴി. എസ്.ഐ ദീപക്ക് നിരന്തര പ്രശ്‌നക്കാരനാണെന്ന് പറവൂര്‍ വനിതാ മജിസ്‌ട്രേറ്റ് മൊഴി നല്‍കി. പ്രതികളെ ക്രൂരമായി മര്‍ദിക്കുന്ന പതിവ് എസ്‌ഐ ദീപക്കിനുണ്ട്, മുന്‍പും താക്കീത് ചെയ്തിട്ടുണ്ടെന്നും മൊഴിയില്‍ പറയുന്നു. ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിലാണ് മൊഴി നല്‍കിയത്.

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ നാലാം പ്രതിയാണ് എസ്ഐ ജി.എസ്. ദീപക്ക്. ദീപക്കിന് ഹൈക്കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ ഉറപ്പിൽ രണ്ടാൾ ജാമ്യമാണ് അനുവദിച്ചത്.

ഏപ്രില്‍ ആറിനാണു വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങള്‍ കസ്റ്റഡിയിലെടുത്തു മര്‍ദിച്ചതായി ആരോപണമുയര്‍ന്നത്. സ്റ്റേഷനിലും മര്‍ദനമേറ്റതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

എസ്‌ഐ ദീപക്കിന്റെ മര്‍ദനമാണ് മരണ കാരണമായതായി പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, മരിക്കും മുന്‍പു ശ്രീജിത്ത് ഡോക്ടര്‍ക്കു നല്‍കിയ മൊഴിയില്‍ എസ്‌ഐയുടെ പേരില്ലെന്നും ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ എസ്‌ഐ മര്‍ദിച്ചെന്നു പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി. ശ്രീജിത്തിന്റെ കൂട്ടുപ്രതികളുടെ മൊഴിയിലാണു ദീപക്കിനെ പ്രതി ചേര്‍ത്തത്.. ഏപ്രില്‍ 20 നാണു എസ്‌ഐ ദീപക്ക് അറസ്റ്റിലായത്.

Top