ഇക്വഡോര്‍ ജയിലില്‍ മാഫിയാ സംഘങ്ങള്‍ ഏറ്റമുട്ടി; 68 പേര്‍ കൊല്ലപ്പെട്ടു

ഗയാക്വില്‍: ഇക്വഡോറിലെ ഗയാക്വില്‍ ജയിലില്‍ നടന്ന കലാപത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കളും തോക്കും മാരകായുധങ്ങളും പിടിച്ചെടുത്തു. ഇക്വഡോറിലെ ജയിലുകളില്‍ കലാപം പതിവാണ്. ഈ വര്‍ഷം മാത്രം രാജ്യത്തെ ജയിലുകളില്‍ 300ല്‍ അധികം തടവുകാര്‍ കൊല്ലപ്പെട്ടു.

സെപ്റ്റംബറില്‍ രാജ്യത്തെ ഒരു ജയിലിലെ രണ്ട് ബ്ലോക്കുകളില്‍ കഴിഞ്ഞിരുന്ന രണ്ട് മാഫിയാസംഘങ്ങള്‍ തമ്മിലുള്ള കലാപം രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കലാപങ്ങളില്‍ ഒന്നായിരുന്നു. ഒരു ബ്ലോക്കില്‍ നിന്ന് മറ്റൊന്നിലേക്ക് ഒരു തുരങ്കം വഴി നുഴഞ്ഞുകയറിയ ശേഷം ഇരു സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സൈന്യം എത്തിയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്.

കലാപത്തില്‍ 25 ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജയിലിലുള്ളവര്‍ക്ക് എന്താണ് സംഭവിച്ചതെന്നറിയാന്‍ ഇവരുടെ ബന്ധുക്കള്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. കലാപം നടക്കുന്ന സമയത്ത് ഏകദേശം 700 തടവുകാര്‍ ജയിലിനുള്ളിലുണ്ടായിരുന്നു.

ഒരു മാഫിയാ സംഘത്തില്‍പ്പെട്ടയാളെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ഇക്കുറി കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്ത് പൊട്ടിപ്പുറപ്പെടുന്ന ഗ്യാങ് വാറുകള്‍ നിയന്ത്രിക്കാന്‍ അയല്‍രാജ്യങ്ങളുടെ സഹായം വേണമെന്ന് പ്രസിഡന്റ് ഗില്ലര്‍മ്മോ ലാസോ പറഞ്ഞു.

 

Top