മദ്രസ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണം: അലഹബാദ് ഹൈക്കോടതി

ത്തര്‍പ്രദേശ് സര്‍ക്കാരിന് തിരിച്ചടി. മദ്രസ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. യുപി മദ്രസ എഡ്യൂക്കേഷന്‍ ആക്ട് 2004 ഭരണഘടന വിരുദ്ധമാണെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. നിയമം മതേതരത്വത്തിന് വിരുദ്ധമാണെന്നും ഇപ്പോള്‍ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പഠിക്കാന്‍ കഴിയുന്ന തരത്തില്‍ പദ്ധതി രൂപീകരിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.അന്‍ഷുമാന്‍ സിംഗ് റാത്തോഡ് എന്നയാളുടെ റിട്ട് ഹര്‍ജിയിലാണ് ലഖ്നൗ ബെഞ്ചിന്റെ വിധി.

മദ്രസ വിദ്യാഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ വലിയ വിഭാഗം ജനത്തിന്റെ വിദ്യാഭ്യാസ അവകാശത്തെ ഹനിക്കുന്നതാണ് നിയമം. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമായി നിയമം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

യുപി മദ്രസ ബോര്‍ഡിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആ ബോര്‍ഡ് കൈകാര്യം ചെയ്യുന്നതിനും എതിരെയായിരുന്നു ഹര്‍ജി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റിലെ സുതാര്യതയെ കുറിച്ച് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡിവിഷന്‍ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. അത്തരം തീരുമാനങ്ങള്‍ തുല്യ അവസരങ്ങളും മതേതര തത്വങ്ങളും ഉറപ്പാക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.ഉത്തര്‍പ്രദേശിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. മദ്രസകള്‍ക്ക് വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ടിനെ കുറിച്ച് അന്വേഷിക്കാന്‍ 2023 ഒക്ടോബറില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Top