വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

arrest

മലപ്പുറം: തിരൂരില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് മദ്രസ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്.

പതിനൊന്നു വയസ്സുകാരനാണ് പീഡനത്തിനിരയായത്. പോത്തന്നൂര്‍ സ്വദേശി അലിയാണ് അറസ്റ്റിലായത്. തിരൂര്‍ പുല്ലൂര്‍ ബദറുല്‍ ഹുദാ സുന്നി മദ്രസയിലെ അദ്ധ്യാപകനാണ് അലി. ഈ മദ്രസയിലെ വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരനെ പല തവണയായി ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് കേസ്.

കുറച്ചു നാളുകള്‍ക്ക് മുമ്പ് കുട്ടിയുടെ അമ്മക്ക് അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് വീട്ടിലെത്തിയ അലിയോട് കുട്ടിയെ കാര്യമായി ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു.ഈ കാര്യം പറഞ്ഞ് ഇയാള്‍ പലപ്പോഴായി കുട്ടിയ മദ്രസയിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എതിര്‍ത്തപ്പോള്‍ മര്‍ദ്ദിക്കുകയും ചെയ്തു. സഹികെട്ട കുട്ടി അമ്മയെ വിവരം ധരിപ്പിക്കുകയായിരുന്നു.

അമ്മ അറിയിച്ചതനുസരിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ മദ്രസയില്‍ കൊണ്ടുപോയി പൊലീസ് തെളിവെടുത്തു. തിരൂര്‍ പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

Top