മദ്രാസ് ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരന്‍

ചെന്നൈ: തമിഴ്‌നാട്ടിലെ 18 എംഎല്‍എമാരെ അയോഗ്യരാക്കി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്ന് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരന്‍. ഈ സാഹചര്യങ്ങളെ തങ്ങള്‍ അതിജീവിക്കുമെന്നും എംഎല്‍എമാരുമായി ആലോചിച്ചശേഷം തുടര്‍ നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതിയില്‍ പോകണമോ ഉപതെരഞ്ഞെടുപ്പ് നേരിടണോ എന്ന് എംഎല്‍എമാര്‍ തീരുമാനിക്കും. ആവശ്യമെങ്കില്‍ ഉപതെരഞ്ഞെടുപ്പ് നേരിടുമെന്നും ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.

ദിനകരന്‍ പക്ഷക്കാരായ 18 എംഎല്‍എമാരെയാണ് അയോഗ്യരാക്കിയിരിക്കുന്നത്. ജൂണ്‍ 14 ന് കേസില്‍ ജഡ്ജിമാര്‍ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രസ്താവിച്ചത്.

എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കര്‍ പി ധനപാല്‍ ടിടിവി ദിനകരന്‍ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്. കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനര്‍ജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദറും വിയോജിച്ചു.

തുടര്‍ന്ന് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തി. തമിഴ്‌നാട് സര്‍ക്കാറിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാകും വിധി. 18 എംഎല്‍എമാരുടെ അയോഗ്യത റദ്ദാക്കിയാല്‍ ടിടിവി പക്ഷത്തെ എം എല്‍ എമാരുടെ എണ്ണം 23 ആകും. ഔദ്യോഗികപക്ഷത്തെ 4 പേര്‍ ഇപ്പോള്‍ തന്നെ ടിടിവിക്കൊപ്പമാണ്. അവിശ്വാസപ്രമേയം കൊണ്ടു വന്നാല്‍ പ്രതിപക്ഷത്തിന്റെ സഹായത്തോടെ ടിടിവിക്ക് സര്‍ക്കാറിനെ താഴെയിടാനാകും.വിധി മറിച്ചായതോടെ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

Top