ഇളയരാജയുടെ ഹര്‍ജിയെ അനുകൂലിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇളയാരാജയുടെ ഗാനങ്ങള്‍ അനുമതിയില്ലാതെ പൊതുവേദികളില്‍ പാടുന്നതും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍, ടി.വി. ചാനലുകള്‍, എഫ്.എം. റേഡിയോ തുടങ്ങിയവയില്‍ ഉപയോഗിക്കുന്നതും തടഞ്ഞ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇളയരാജ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി നേരത്തെ താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിച്ച ജസ്റ്റിസ് അനിത സുമന്ത് അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

ഹര്‍ജിയില്‍ ഇളയരാജ നിര്‍ദേശിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ ഒഴികെയുള്ളവര്‍ അനുമതി വാങ്ങാതെ അദ്ദേഹത്തിന്റെ പാട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്.

തന്റെ ഗാനങ്ങള്‍ പാടി പണം വാങ്ങിയാല്‍ ഗായകര്‍ ആ പണത്തിന്റെ ആനുപാതികതുക നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇളയരാജ രംഗത്തുവന്നിരുന്നു. അനുമതി നേടാതെ സ്റ്റേജ് ഷോയില്‍ പാടിയതിന്റെ പേരില്‍ പിന്നണി ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിനെതിരേ ഒരു വര്‍ഷംമുമ്പ് ഇളയരാജ നോട്ടീസയച്ചിരുന്നു.

താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ പാടി ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് തനിക്കും അവകാശപ്പെട്ടതാണെന്നാണ് ഇളരാജയുടെ നിലപാട്. സൗജന്യമായി പാടുന്നവരില്‍നിന്നു പണം ആവശ്യപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Top