‘മാര്‍ക്ക് ആന്റണി’യുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

ചെന്നൈ: നടന്‍ വിശാല്‍ നായകനായ പുതിയ ചിത്രമാണ് ‘മാര്‍ക്ക് ആന്റണി’. ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. വിശാലിന് എതിരേ സിനിമാ നിര്‍മാണകമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്തത്. കേസില്‍ ചൊവ്വാഴ്ച നേരില്‍ഹാജരാകാന്‍ വിശാലിനോട് കോടതിനിര്‍ദേശിച്ചു.

മാര്‍ക്ക് ആന്റണി വെള്ളിയാഴ്ച റിലീസ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. നല്‍കാനുള്ള 21.29 കോടി രൂപയില്‍ 15 കോടി രൂപ വിശാല്‍ തിരിച്ചുനല്‍കുന്നില്ലെന്നാണ് ലൈക്ക പ്രൊഡക്ഷന്‍സിന്റെ ആരോപണം. പണം മടക്കിനല്‍കാന്‍ തയ്യാറാകാത്തതിനാല്‍ പുതിയചിത്രം റിലീസ്‌ചെയ്യാന്‍ അനുവദിക്കരുതെന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് റിലീസ് തടഞ്ഞത്.

ഇതേസമയം റിലീസ് ഹൈക്കോടതി തടഞ്ഞിട്ടില്ലെന്നും കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും മാര്‍ക്ക് ആന്റണിയുടെ നിര്‍മാതാവ് വിനോദ് കുമാര്‍ പ്രതികരിച്ചു. വിശാല്‍ കോടതിയില്‍ ഹാജരാകാതിരുന്നാല്‍ മാത്രമേ റിലീസിന് വിലക്ക് നേരിടുകയുള്ളൂവെന്നും അങ്ങനെവന്നാല്‍ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും വിനോദ് കുമാര്‍ പറഞ്ഞു.

Top