രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ പാടില്ല: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ രണ്ട് കുട്ടികളില്‍ കൂടുതലുള്ള സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ്. വിദിഷ നഗരസഭയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയതായി ഡിഇഒ എ കെ മോഡ്ഗില്‍ പറഞ്ഞു. ‘ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അവരുടെ നിയമന കത്തില്‍ ഇത്തരമൊരു ചട്ടം പരാമര്‍ശിച്ചിട്ടില്ലെന്നാണ് ഏറെപ്പേരും പറഞ്ഞിരിക്കുന്നത്. ബോധപൂര്‍വമല്ല മൂന്നാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതെന്നും കാരണമായി പറയുന്നു-ഡിഇഒ എ കെ മോഡ്ഗില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

2001 ജനുവരി 26 ന് ശേഷം ഏതെങ്കിലും ജീവനക്കാരന് /കാരിക്ക് മൂന്നാമത്തെ കുട്ടി ജനിക്കുകയാണെങ്കില്‍ ജോലിക്ക് അര്‍ഹതയില്ലെന്ന് 2000-ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ ഈ ചട്ടം ജീവനക്കാരെ കൃത്യമായി അധികൃതര്‍ അറിയിച്ചില്ലെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. അതേസമയം, 2000-ല്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍, ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരന് 2001 ജനുവരി 26-ന് ശേഷം മൂന്നാമത്തെ കുട്ടി ജനിച്ചാല്‍ ജോലിക്ക് അയോഗ്യരാകുമെന്ന് വ്യക്തമാക്കിയിരുന്നു. 2001 ജനുവരി 26ന് ശേഷമുള്ള എല്ലാ അപ്പോയിന്റ്മെന്റ് ലെറ്ററുകളിലും ചട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ചട്ടപ്രകാരം നടപടി സ്വീകരിച്ച ജീവനക്കാരുടെ വിവരങ്ങള്‍ അടുത്തിടെ ഒരു എംഎല്‍എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് അധികൃതര്‍ വിവരങ്ങള്‍ തേടിയത്.

ചട്ടം ലംഘിച്ച 1,000 അധ്യാപകരും ജീവനക്കാരുമുണ്ടെന്നും ഡിഇഒ പറഞ്ഞു. ഞങ്ങള്‍ക്ക് ഒരു ഷോകോസ് നോട്ടീസ് ലഭിച്ചു. ഞങ്ങളുടെ നിയമന കത്തില്‍ ചട്ടത്തെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ഞങ്ങള്‍ അധികാരികളെ അറിയിച്ചിട്ടുണ്ട്. നോട്ടീസില്‍ ഞങ്ങള്‍ക്കെല്ലാം ആശങ്കയുണ്ട്. നിയമന കത്തില്‍ ചട്ടം പരാമര്‍ശിച്ചവര്‍ക്കെതിരെ മാത്രമേ നടപടിയെടുക്കൂവെന്ന് ഉറപ്പാക്കണമെന്നും അധ്യാപകനായ മോഹന്‍ സിംഗ് കുശ്വാഹ പറഞ്ഞു.

Top