ശിവരാജ് സിംഗ് നല്‍കിയ അപകീര്‍ത്തിക്കേസ്, കോണ്‍ഗ്രസ് വക്താവിന് രണ്ടു വര്‍ഷം തടവ്

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നല്‍കിയ അപകീര്‍ത്തിക്കേസില്‍ കോണ്‍ഗ്രസ് വക്താവ് കെ.കെ മിശ്രയ്ക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ.

ഭോപ്പാല്‍ പ്രത്യേക കോടതിയുടേതാണ് വിധി. വ്യാപം (മധ്യപ്രദേശ് പ്രൊഫഷണല്‍ എക്‌സാമിനേഷന്‍ ബോര്‍ഡ്) അഴിമതിയില്‍ ശിവരാജ് സിംഗ് ചൗഹാനും ഭാര്യ സാധന സിംഗിനും പങ്കുണ്ടെന്ന മിശ്രയുടെ പരാമര്‍ശമാണ് കേസിനിടയാക്കിയത്.

2014-ല്‍ ആണ് മിശ്രയ്ക്കെതിരെ മാനനഷ്ട ഹര്‍ജി നല്‍കുന്നത്. അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് ഭരണഘടനാപരമായ അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിക്ക് മാനഹാനി ഉണ്ടാക്കിയതായി കോടതി കണ്ടെത്തി.

ജയില്‍ ശിക്ഷയ്ക്കൊപ്പം 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.

നേരത്തെ വ്യാപം കേസില്‍ ശിവരാജ് സിംഗ് ചൗഹാനു ക്ലീന്‍ ചിറ്റ് നല്‍കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ചൗഹാനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും തെളിവുകള്‍ ലഭിക്കാത്തതാണ് ഇദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തില്‍ പരാമര്‍ശിക്കാത്തതിന് കാരണം. 490 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്.

Top