മധ്യപ്രദേശില്‍ ഒരു ഗ്രാമത്തിലെ 12 പേര്‍ക്ക് കോവിഡ്; സമൂഹ വ്യാപനം നടന്നോ എന്ന് ആശങ്ക !

മോറേന: മധ്യപ്രദേശില്‍ പ്രവാസിക്കും 11 കുടുംബാംഗങ്ങള്‍ക്കും കോവിഡ് 19 സ്ഥിരീച്ചു. ഇതോടെ സമൂഹവ്യാപനം നടന്നോ എന്ന ആശങ്കയിലാണ് പ്രദേശവാസികളും അധികൃതരും. ദുബായില്‍നിന്ന് മോറേനയില്‍ എത്തിയ സുരേഷ് എന്ന പ്രവാസിക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. മാര്‍ച്ച് 17നാണ് ഇയാള്‍ നാട്ടിലെത്തിയത്. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ഇയാള്‍ മാര്‍ച്ച് 20ന് നടത്തിയ ചടങ്ങില്‍ 1500 ഓളം പേര്‍ പങ്കെടുത്തതായി സ്ഥിരീകരിച്ചതോടെ സല്‍ക്കാരം നടന്ന ഗ്രാമം അധികൃതര്‍ അടച്ചിട്ടു.

ദുബായില്‍നിന്ന് പുറപ്പെടുന്നതിനു മുന്‍പ് സുരേഷിന് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ മാര്‍ച്ച് 25ന് ഇയാള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങി. പക്ഷേ നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇയാളും ഭാര്യയും ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിയത്. തുടര്‍ന്ന് വ്യാഴായ്ച ദമ്പതികള്‍ക്ക് കോവിഡ്19 സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റീനില്‍ പോകാന്‍ അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തു.

കോവിഡ്19 ടെസ്റ്റിനു വിധേയമാക്കിയ ഇയാളുടെ 23 ബന്ധുക്കളില്‍ 10 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കണ്ടെത്താന്‍ അധികൃതര്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്. കോവിഡ്19 സ്ഥിരീകരിച്ച 12 പേരില്‍ 8 പേരും സ്ത്രീകളാണ്.

അതേസമയം രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്നും മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലുമാണ് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. ഇതോടെ 68 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3000 കടന്നിരിക്കുകയാണ്.

Top