മധ്യപ്രദേശില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്; ഭരണതലത്തില്‍ ആശങ്ക !

ഭോപ്പാല്‍: മധ്യപ്രദേശില്‍ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. മധ്യപ്രദേശ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി പല്ലവി ജെയിന്‍ ഗോവില്‍, അഡീ. ഡയറക്ടര്‍ ഡോ. വീണ സിന്‍ഹ എന്നിവര്‍ക്കാണ് കൊവിഡ് പരിശോധനാഫലം പോസിറ്റീവായിരിക്കുന്നത്. രാജ്യത്ത് ആദ്യമായാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഭരണതലത്തിലിപ്പോള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിംഗ് ബെയ്ന്‍സിന്റെ സാമ്പിളും പരിശോധനക്കയച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വീട്ടില്‍ ക്വാറന്റൈനിലാണ്. രോഗബാധിതര്‍ സംബന്ധിച്ച യോഗത്തിലുണ്ടായിരുന്ന 12 ഐഎഎസ് ഉദ്യോഗസ്ഥരോട് ക്വറന്റൈനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്തെങ്കിലും ലക്ഷണം പ്രകടിപ്പിച്ചാല്‍ ഇവരോട് ആശുപത്രിയില്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിലവില്‍ 168 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ നാല് പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നേരത്തെ രോഗബാധിതനായ മാധ്യമപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ മകള്‍ക്കും രോഗം ഭേദമായി വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഐഎഎസ് ഓഫിസര്‍മാരും മന്ത്രിമാരും താമസിക്കുന്ന പ്രദേശത്ത് കലക്ടര്‍ പ്രവേശനം നിരോധിച്ചിട്ടുണ്ട്.

Top