പൊതു ഇടങ്ങളിൽ മാംസ വിൽപനയ്ക്ക് വിലക്കുമായി മധ്യപ്രദേശ് സർക്കാർ; ഉച്ചഭാഷിണിക്കും വിലക്ക്

ഭോപ്പാൽ : പൊതുഇടങ്ങളിൽ മാംസ വിൽപനയ്ക്ക് വിലക്കേർപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി മോഹൻ യാദവ് നിർദേശം നൽകി. പ്രഥമ മന്ത്രിസഭ യോഗത്തിനു പിന്നാലെയാണ് മാംസവിൽപനയ്ക്ക് വിലക്കേ‍ര്‍പ്പെടുത്തി കൊണ്ടുള്ള തീരുമാനം വന്നത്. മാംസ വിൽപ്പനക്കുള്ള വിലക്കിന് പുറമെ ആരാധനാലയങ്ങളിലും പൊതു സ്ഥലങ്ങളിലും അനിയന്ത്രിതമായ ഉച്ചഭാഷിണി ഉപയോഗത്തിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തിയതോടെയാണ് പുതിയ തീരുമാനം കൈക്കൊണ്ടത്.

മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനെ തഴഞ്ഞ് മുൻമന്ത്രിയും ഉജ്ജെയിൻ എംഎൽഎയുമായ മോഹൻ യാദവിനെയാണ് ബിജെപി നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. പതിനെട്ടര വർഷം നീണ്ട ശിവരാജ് സിംഗ് ചൗഹാന്റ ഭരണത്തിന് അവസാനം കുറിച്ചാണ് മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കിയത് കേന്ദ്രമന്ത്രി നരേന്ദ‍ർ സിംഗ്‌ തോമറാണ് സ്പീക്കർ. സംസ്ഥാനങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം പിടി മുറുക്കുന്നതിന്റെ സൂചനയാണ് പ്രബല നേതാക്കളെ ഒഴിവാക്കിയുള്ള നിയമനങ്ങള്‍.

ദക്ഷിണ ഉജ്ജേെയിനിൽനിന്നും തുടർച്ചയായ മൂന്നാം തവണയും വിജയിച്ച് എംഎൽഎയായ മോഹൻ യാദവ് ശിവരാജ് സിംഗ് ചൗഹാൻ സർക്കാറിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ജഗദീഷ് ദേവ്ഡ, രാജേഷ് ശുക്ല എന്നിവരാണ് ഉപമുഖ്യമന്ത്രിമാർ. വലിയ ജനപിന്തുണയുണ്ടായിരുന്ന ശിവരാജ് സിംഗ് ചൗഹാൻ അവസാന നിമിഷം വരെ കരുക്കൾ നീക്കിയെങ്കിലും കേന്ദ്ര നേതൃത്ത്വത്തിന്റെ നിലപാട് ഇവിടെയും നിർണായകമായി. രോഷം മറികടക്കാനാണ് ഒബിസി വിഭാഗത്തിൽനിന്നുതന്നെ പുതുമുഖത്തെ കൊണ്ടുവന്നത്. പ്രമുഖ നേതാക്കളെ തഴഞ്ഞ് നോമിനികളെ താക്കോല്‍ സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നത് സംസ്ഥാനങ്ങളിലും മോദി ഷാ നേതൃത്വം പിടിമുറുക്കുന്നുവെന്നതിന്റെ സൂചനയാണ്.

Top