നാട്ടുകാര്‍ മര്‍ദിച്ചെന്ന് മരിക്കുന്നതിന് മുമ്പ് മധു പൊലീസിന് മൊഴി നല്‍കിയെന്ന് എഫ്‌ഐആര്‍

madhu murder

പാലക്കാട്: നാട്ടുകാര്‍ മര്‍ദിച്ചെന്ന് മധു മരിക്കുന്നതിന് മുമ്പ് പൊലീസിന് മൊഴി നല്‍കിയിരുന്നതായി എഫ്‌ഐആര്‍. ഏഴ് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് മധു പൊലീസിനോട് പറഞ്ഞിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. കാട്ടില്‍ നിന്ന് നാട്ടുകാര്‍ പിടിച്ചുകൊണ്ടുവരികയായിരുന്നു. കള്ളനെന്ന് പറഞ്ഞാണ് അടിക്കുകയും ചവിട്ടുകയും ചെയ്തത്. മൊഴി നല്‍കി ഏറെ നേരം വൈകാതെ മധു മരിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് മധു മരിച്ചതായും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.

മധുവിനെ പിടിച്ചുകൊണ്ടുവന്നവരുടെ പേരുകളും എഫ്‌ഐആറിലുണ്ട്. ഹുസൈന്‍, മാത്തച്ചന്‍, മനു, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ കരീം, ഉമ്മര്‍ എന്നീ പേരുകളാണ് മധു പറഞ്ഞത്. അതേസമയം, മര്‍ദ്ദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം നാളത്തേക്ക് മാറ്റി.

സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. രാവിലെ പിടികൂടിയ ഏഴ് പേരില്‍ രണ്ട് പേരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹുസൈന്‍, അബ്ദുള്‍ കരീം, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ള മൂന്ന് പേര്‍. എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായിയാണ് ഉബൈദ്. മധുവിനെ കാട്ടില്‍ കയറി പിടിച്ചുകൊണ്ടുവന്നവരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും എസ്‌സി-എസ്ടി കമ്മീഷനും കേസെടുത്തു.

Top