made in india warship ins chennai commissioned

മുംബൈ: ഇന്ത്യ നിര്‍മ്മിച്ച അത്യാധുനിക യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് ചെന്നൈ നാവികസേനയുടെ ഭാഗമായി. മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ് ഐ.എന്‍.എസ് ചെന്നൈ.

മുംബൈയിലെ മാസഗോണ്‍ ഡോക്കിലാണ് യുദ്ധക്കപ്പല്‍ നിര്‍മിച്ചത്.അതേസമയം ആയുധങ്ങളും സെന്‍സറുകളും ഇസ്രായേല്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് വാങ്ങിയിരിക്കുന്നത്.

വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുന്ന രണ്ടു ഹെലിക്കോപ്റ്ററുകള്‍ വഹിക്കാനും ഉപയോഗിക്കാനും കഴിയുന്ന രീതിയിലാണ് കപ്പല്‍ നിര്‍മ്മിച്ചിരിക്കുന്നത്.

യുദ്ധമുഖത്ത് വിമാനവാഹക കപ്പലുകള്‍ക്ക് പിന്നിലാണ് യുദ്ധക്കപ്പലുകളുടെ സ്ഥാനം. 2027ഓടെ 200 യുദ്ധക്കപ്പലുകള്‍ക്കൊപ്പം അറുനൂറ് യുദ്ധവിമാനങ്ങളും ഹെലിക്കോപ്പറ്ററുകളുമുള്ള ഒന്നായി മാറുകയാണ് നാവികസേനയുടെ ലക്ഷ്യം.

വെസ്‌റ്റേണ്‍ നേവല്‍ കമാന്റിന്റെ കീഴിലായിരിക്കും ഐ.എന്‍.എസ് ചെന്നൈ പ്രവര്‍ത്തിക്കുക.

164 മീറ്റര്‍ നീളവും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയയും ഉപരിതല സൂപ്പര്‍സോണിക്ക് മിസൈല്‍ ബ്രഹ്‌മോസ്, ദീര്‍ഘദൂര ഉപരിതല ആകാശ മിസൈല്‍ ബരാക്ക് 8, സെന്‍സറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളുമായാണ്‌ഐ.എന്‍.എസ് ചെന്നൈ നിര്‍മ്മിച്ചിരിക്കുന്നത്.

ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടുക്കാന്‍ കെണിയായി ഒരുക്കിയിരിക്കുന്ന ‘കവച്’ മിസൈലുകളെ വഴിതിരിച്ച് വിടുമ്പോള്‍, അന്തര്‍വാഹിനി ആക്രമണങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ‘മാരീച്’ എന്നിവയും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ടും ഇന്ത്യന്‍ നിര്‍മ്മിതവും. യുദ്ധമുഖത്ത് ജയം മാത്രം ലക്ഷ്യമാക്കി ‘ശത്രു സംഹാരം’ എന്ന ലക്ഷ്യത്തോടെയാണ് ഐ.എന്‍.എസ് ചെന്നൈ എത്തുന്നത്.
കൊല്‍ക്കത്ത ക്ലാസിലെ മൂന്നാമത്തെ കപ്പലായ ഇതിനു നാലായിരം കോടി രൂപയിലേറെയാണ് നിര്‍മാണച്ചെലവ്.

Top