മഅദനിക്ക് കേരളത്തിലേക്ക്; എയർപോർട്ടിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും സ്വീകരിക്കും

തിരുവനന്തപുരം: അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് വരാൻ സാഹചര്യമൊരുങ്ങുകയാണ്. ബംഗളൂരുവിൽ തുടരുന്ന ജാമ്യ വ്യവസ്ഥയിൽ സുപ്രിം കോടതി ഇളവ് നൽകിയതോടെയാണ് മഅദനി കേരളത്തിലെത്തുന്നത്. കൊല്ലം അൻവാർശേരിയിലുള്ള പിതാവിനെ മഅദനി കാണും. ആരോഗ്യാവസ്ഥ പരിഗണിച്ചും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌ക്കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ എയർപോർട്ടിൽ പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം മഅദനിയെ സ്വീകരിക്കും. കാർ മാർഗമാണ് അൻവാർശേരിയിലേക്ക് പോകുക.

അസുഖബാധിതനായ പിതാവിനൊപ്പം ഏതാനും ദിവസങ്ങൾ അൻവാർശേരിയിൽ കഴിഞ്ഞ ശേഷമേ ചികിത്സാ കാര്യങ്ങളിൽ തീരുമാനം ഉണ്ടാകൂ എന്നാണ് മദനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. 15 ദിവസത്തിൽ ഒരിക്കൽ വീടിനടുത്തെ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ വിധി പകർപ്പ് വിചാരണക്കോടതിയിൽ എത്തിയതോടെയാണ് യാത്രക്ക് അവസരം ഒരുങ്ങിയത്. ബംഗലൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചികിത്സയ്ക്കായി വേണമെങ്കിൽ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത്തവണ നാട്ടിൽ പോകാൻ കർണാടക പൊലീസിൻറെ അകമ്പടി വേണമെന്നോ, കേരളാ പൊലീസ് സുരക്ഷ നൽകണമെന്നോ കോടതി നിർദേശിച്ചിട്ടില്ല.

Top