പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി രാഷ്ട്രത്തോട് മാപ്പുപറയണമെന്ന് എം എ ബേബി

പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് എതിരായ സുപ്രീംകോടതി വിമര്‍ശനം സ്വാഗതം ചെയ്ത് സിപിഐഎം പിബി അംഗം എം എ ബേബി.

മതനിന്ദയില്‍ ബിജെപി രാഷ്ട്രത്തോടു മാപ്പുപറയണമെന്ന് എം എ ബേബി ആവശ്യപ്പെട്ടു. ഒരു കക്ഷിയുടെ വക്താവ് മാപ്പുപറയുക എന്നുപറഞ്ഞാല്‍ ആ കക്ഷി മാപ്പുപറയുക എന്നുതന്നെയാണ്. രാജ്യത്തെ നിയമവ്യവസ്ഥയെ ബിജെപി ബഹുമാനിക്കുന്നുണ്ടെങ്കില്‍ അവര്‍ രാജ്യത്തോട് മാപ്പുപറയണമെന്നും മതനിന്ദയില്‍ സിപിഐഎം ആവശ്യപ്പെട്ടതും ഇതുതന്നെയാണെന്നും എം എ ബേബി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

‘മതനിന്ദ: ബിജെപി രാഷ്ട്രത്തോടു മാപ്പുപറയണം. സസ്‌പെന്‍ഷനിലുള്ള ബിജെപി വക്താവ് നൂപുര്‍ ശര്‍മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി. ഒരു കക്ഷിയുടെ വക്താവ് മാപ്പുപറയുക എന്നുപറഞ്ഞാല്‍ ആ കക്ഷി മാപ്പുപറയുക എന്നുതന്നെയാണ്. രാജ്യത്തെ നിയമവ്യവസ്ഥയോട് എന്തെങ്കിലും ബഹുമാനം ബിജെപിക്ക് ഉണ്ടെങ്കില്‍ അവര്‍ രാജ്യത്തോട് മാപ്പുപറയണം. ഈ മതനിന്ദ ഉണ്ടായ ഉടനെ സിപിഐഎം ആവശ്യപ്പെട്ടതും ബിജെപി രാജ്യത്തോട് മാപ്പുപറയണം എന്നുതന്നെയാണ്.

പ്രവാചകനെക്കുറിച്ച്‌ ബിജെപി വക്താവ് നടത്തിയ പരാമര്‍ശങ്ങള്‍ മാത്രമാണ് ഇന്ന് രാജ്യത്തുണ്ടായിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്കെല്ലാം കാരണം എന്നും കോടതി പറഞ്ഞു. നൂപുര്‍ ശര്‍മയുടെ പേരില്‍ രാജ്യത്ത് പലയിടത്തും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറുകള്‍ എല്ലാം ദില്ലിയിലേക്ക് മാറ്റണം എന്നാവശ്യപ്പെട്ട് അവര്‍ നല്കിയ ഹര്‍ജി കേള്‍ക്കവെയാണ് ജസ്റ്റിസുമാരായ സൂര്യകാന്തമിശ്രയും ജെബി പര്‍ദിവാലയും ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. അതിരൂക്ഷമായ ഭാഷയിലാണ് കോടതി ബിജെപി വക്താവിന്റെ ഹര്‍ജിയെക്കുറിച്ച്‌ സംസാരിച്ചത്. തുടര്‍ന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയാണുണ്ടായത്.’ഇവര്‍ മതപരരായ ആളുകളേ അല്ല. പ്രകോപനം ഉണ്ടാക്കാനാണ് ഇവര്‍ പ്രസ്താവനകള്‍ നടത്തുന്നത്,’ എന്നാണ് കോടതി ബിജെപി വക്താവിനെക്കുറിച്ച്‌ പറഞ്ഞത്. എത്രസത്യം! വര്‍ഗീയവാദികള്‍ക്ക് മതത്തോടോ ദൈവവിശ്വാസത്തോടോ ഒരു ബന്ധവുമില്ല. അവര്‍ തങ്ങളുടെ രാഷ്ട്രീയാധികാരത്തിനായി മതത്തെ ഉപയോഗിക്കുന്നു എന്നുമാത്രം.’

Top