ഉത്തര്‍പ്രദേശിലെ കുഞ്ഞുങ്ങളുടെ മരണം; ഇന്നത്തെ ഇന്ത്യയുടെ നേര്‍ ചിത്രമെന്ന് എംഎ ബേബി

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് അറുപതിലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും, നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.

തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കേന്ദ്ര ഭരണത്തെ ഇകഴ്ത്തി അദ്ദേഹത്തിന്റെ പ്രതികരണം.

ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലാണ് അഞ്ച് ദിവസങ്ങളിലായി കുട്ടികള്‍ ദാരുണമായി മരിച്ചത്‌. സംഭവത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥിനെതിരെയും സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.

സംഭവത്തെ കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ യോഗി ആദിത്യനാഥ് ജനങ്ങളോട് മാപ്പ് പറയണമെന്നും, യോഗി ആദിത്യനാഥും മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രിയും രാജിവെയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അഞ്ചു ദിവസത്തില്‍ അറുപത് ശിശുക്കള്‍ മരിക്കുക!

ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ നടന്ന ഈ ദുരന്തം ഇന്നത്തെ ഇന്ത്യയുടെ നേര്‍ചിത്രമാണ്. ജീവവായു കിട്ടാതെ കുഞ്ഞുങ്ങള്‍ പിടഞ്ഞു മരിക്കുന്ന ഇന്ത്യ. നിരാലംബരായ ദരിദ്ര മാതാപിതാക്കള്‍ ആശ്രയമില്ലാതെ വാവിട്ട് നിലവിളിക്കുന്ന ഇന്ത്യ. സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടായിട്ടും ശിശുക്കളുടെ ജീവന്‍ വിലവയ്ക്കാന്‍ പഠിക്കാത്ത ഒരു രാഷ്ട്രമാണ് നമ്മള്‍. മനുഷ്യന്റെ അവകാശങ്ങളെ അമര്‍ത്തി വയ്ക്കാന്‍ നാം മതത്തെ ഉപയോഗിക്കുന്നു.

കുത്തഴിഞ്ഞ ഭരണസംവിധാനവും ജനങ്ങളുടെ ദുരിതങ്ങളോട് ഒരു അലിവുമില്ലാത്ത ഭരണ നേതൃത്വവുമാണ് ഉത്തര്‍പ്രദേശിലെ ഈ ദുരന്തത്തിന് കാരണം. മെഡിക്കല്‍ ഓക്‌സിജന്‍ കൊടുത്തുകൊണ്ടിരുന്ന കമ്പനി പെട്ടെന്ന് അത് നിറുത്തിയതിനാലാണത്രെ കഴിഞ്ഞ നാല്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ഗോരഖ്പൂരില്‍ 30 കുഞ്ഞുങ്ങള്‍ മരിച്ചത്. പക്ഷേ, ഈ ദുരന്തം ഇന്നലെണ്ടായതല്ല. കൊതുക് പരത്തുന്ന ജപ്പാന്‍ ജ്വരം കാരണം അമ്പതിനായിരത്തിലേറെ കുഞ്ഞുങ്ങളാണ് കിഴക്കന്‍ യുപിയില്‍, അതില്‍ കൂടുതലും ഗോരഖ്പൂരില്‍, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ മരിച്ചത്. ഇതിനോടൊക്കെ കണ്ണടച്ചു കൊണ്ടാണ് പശുക്കളുടെ കാര്യവും അമ്പലത്തിന്റെ കാര്യവും ഒക്കെ ഉയര്‍ത്തി ബാബ അവൈദ്യ നാഥും ബാബ ആദിത്യ നാഥും ഒക്കെ പതിറ്റാണ്ടുകളായി ഗോരഖ്പൂര്‍ ഭരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥും ഒക്കെ വലിയ പ്രഖ്യാപനങ്ങളും അവകാശവാദങ്ങളും ആണ് നടത്തുന്നത്. പക്ഷേ, ഈ കുഞ്ഞു ശരീരങ്ങള്‍ ഗോരഖ്പൂരിലെ തെരുവില്‍ കിടക്കുന്ന ഭാരതമാണ് മോദിയുടെ സ്വച്ഛഭാരതം!

Top