ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം; പ്രധാനമന്ത്രിയുടെ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാതെയെന്ന് എംഎ ബേബി

ഡല്‍ഹി: ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ആദ്യ പ്രസ്താവന വീണ്ടുവിചാരമില്ലാത്തതായിപ്പോയെന്ന് സിപിഎം പിബി അംഗം എംഎ ബേബി പറഞ്ഞു. അത് ഇന്ത്യയുടെ പരമ്പരാഗത വിദേശനയം കയ്യൊഴിയുന്നതായിരുന്നുവെന്നും ഇസ്രായേലില്‍ ഹമാസിന്റെ പ്രത്യാക്രമണപരമായ മിന്നല്‍നടപടി ഉണ്ടായ ഉടനെ വീണ്ടുവിചാരമില്ലാതെ താന്‍ ‘ഇസ്രായേലിനൊപ്പം ‘എന്ന് മോദി എക്‌സില്‍ പ്രഖ്യാപിച്ചത് രാജ്യത്തിന്റെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെ ആണ് എന്നും എംഎ ബേബി.

ഇന്ത്യയുടെ വിദേശകാര്യ വക്താവ് ഈ നിലപാട് തിരുത്താന്‍ പിന്നീട് ശ്രമിച്ചു എങ്കിലും മോദി ഉണ്ടാക്കിയ പരിക്ക് നിലനില്ക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ – പാലസ്തീന്‍ സമാധാനശ്രമങ്ങളില്‍ വലിയ പങ്ക് വഹിക്കാന്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന അവസരമാണ് മോദിയുടെ നിരുത്തരവാദിത്വം കൊണ്ട് നഷ്ടമായത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു പൗരരുടെ താല്പര്യത്തിന് മാത്രമല്ല, പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ താത്പര്യങ്ങളെയും മോദിയുടെ എടുത്തുചാട്ടം ബാധിക്കാന്‍ പോവുകയാണെന്നും എംഎ ബേബി പറഞ്ഞു

ബ്രിട്ടീഷ് -അമേരിക്കന്‍ സംയുക്ത നേതൃത്വത്തില്‍ 1948ല്‍ ഇസ്രായേല്‍ രാഷ്ട്രം സ്ഥാപിക്കപ്പെടുന്ന കാലത്തേ പാലസ്തീന്റെ ന്യായമായ അവകാശങ്ങള്‍ക്കായി നിലക്കൊണ്ട മഹനീയ പാരമ്പര്യം ഇന്ത്യക്ക് ഉണ്ട്. ഇന്ത്യയിലെ ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് മാത്രമല്ല പ്രതിപക്ഷത്തായിരുന്ന കമ്യൂണിസ്റ്റുകാര്‍ തുടങ്ങിയവരും 1977 ലെ ജനതാസര്‍ക്കാരിലെ വിദേശകാര്യ മന്ത്രിഎ ബി വാജ്‌പേയി പോലും ഈ നയത്തെ പിന്തുണച്ചു . അത് നമ്മുടെ രാഷ്ട്രത്തിന്റെ പൊതുനിലപാടായിരുന്നു.അതാണ് നരേന്ദ്രമോദി പാടേ ഉപേക്ഷിച്ചതെന്നും എംഎ ബേബി പറഞ്ഞു.

Top