കണ്ണൂർ സർവകലാശാല വിവാദം; ഗവർണർക്കെതിരെ വിമർശനവുമായി എം.വി ജയരാജൻ

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രൊഫസർ പ്രിയ വർഗീസ് ഉൾപ്പെട്ട പട്ടിക സ്റ്റേ ചെയ്ത ഗവർണറുടെ നടപടിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗവർണർ നിയമത്തിനെതിരായി പ്രവർത്തിക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമന കാര്യത്തിൽ ഗവർണർ ഇത്തരത്തിൽ പെരുമാറിയ സംഭവം ചരിത്രത്തിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത് ഒരാളുടെ നിയമന പ്രശ്നം മാത്രമായി കാണാനാകില്ലെന്നും തെറ്റുണ്ടെങ്കിൽ യൂണിവേഴ്സിറ്റിയോട് നടപടി എടുക്കാൻ പറയുകയാണ് വേണ്ടതെന്നും എംവി ജയരാജൻ പറഞ്ഞു. രാഷ്ട്രീയക്കാരന്റെ ഭാര്യ ആയത് കൊണ്ട് അർഹിച്ച നിയമനം നൽകില്ലെന്ന് നിലപാടെടുക്കാൻ ഗവർണർക്ക് എങ്ങനെ ഇടപെടാനാകും? ഗവർണർ രാഷ്ട്രീയം കളിക്കുന്നതാണ് ഇപ്പഴത്തെ പ്രശ്നമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിന്‍റിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവര്‍ണര്‍ക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടികള്‍ മറ്റന്നാളെന്ന് വിസി പറഞ്ഞു.

Top